പോലീസ് എന്ന വ്യാജേന തട്ടിപ്പ്; യുവതിക്ക് നഷ്‌ടമായത് ഏഴ് ലക്ഷം രൂപ
text_fieldsഗുരുഗ്രാം: പോലീസ് എന്ന വ്യാജേന യുവതിയിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി. മുംബൈ ഗുരുഗ്രാം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രാചി ദോഖെ എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
കൊറിയർ സർവീസ് കമ്പനിയുടെ കസ്റ്റമർ സർവീസ് ആണെന്ന് പറഞ്ഞായിരുന്നു യുവതിക്ക് ഫോൺ കോൾ വരുന്നത്. യുവതിയുടെ പേരിൽ ഒരു കൊറിയർ വന്നതായി വിളിച്ചയാൾ പറഞ്ഞു. അന്താരാഷ്ട്ര കൊറിയർ ആണെന്നും രണ്ട് പാസ്പോർട്ട്, അഞ്ച് എ.ടി.എം കാർഡുകൾ, 300 ഗ്രാം കഞ്ചാവ്, ഒരു ലാപ്ടോപ് എന്നിവ കൊറിയറായി വന്നിട്ടുണ്ടായിരുന്നുവെന്നും എന്നാൽ ഇത് തിരിച്ചയച്ചുവെന്നും യുവതിയെ അറിയിച്ചു.
എന്നാൽ യുവതി അത്തരത്തിൽ ഒന്നും താൻ വാങ്ങിയിട്ടില്ലെന്ന് അറിയിച്ചു. പക്ഷെ യുവതിയുടെ ആധാർ നമ്പർ ഉപയോഗിച്ചാണ് കൊറിയർ അയച്ചിരിക്കുന്നതെന്നും ആധാർ കാർഡ് ദുരുപയോഗം ചെയ്തതിനാൽ പോലീസിൽ പരാതിപ്പെടാനും വിളിച്ചയാൾ ആവശ്യപ്പെട്ടു.
തുടർന്ന് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരു വ്യക്തിക്ക് ഇയാൾ ഫോൺ കൈമാറി. സംഭവത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാമെന്നും അന്വേഷണത്തിൽ സഹായിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ചയാൾ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് യുവതിയിൽ നിന്ന് അന്വേഷണത്തിനെന്ന വ്യാജേന പണം തട്ടിയെടുക്കുകയായിരുന്നു.
ആദ്യം 95,499 രൂപ യുവതിയിൽ നിന്ന് ഇവർ കൈപ്പറ്റി. അന്വേഷണത്തിനുമുമ്പ് ആർ.ബി.ഐയിൽ കെട്ടിവയ്ക്കാനാണ് പണം എന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. തുടർന്ന് നാല് തവണകളായി വിവിധ ആവശ്യങ്ങൾ പറഞ്ഞ് 6,93,437.50 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.