17 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു, മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുതിന്നു; ഡൽഹിയിൽ വീണ്ടും നടുക്കുന്നകൊല
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പതിനേഴുകാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിച്ചു. മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുതിന്നു. പ്രായപൂർത്തിയാവാത്ത മൂന്ന് പേർ അടക്കം നാലു പേരാണ് ക്രൂരകൃത്യം നടത്തിയത്. ബലാത്സംഗവും കൊലപാതകവും നടന്ന് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 13ന് പെൺകുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതോടെയാണ് ഭയാനകമായ ഈ സംഭവം പുറംലോകം അറിഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിരുന്നുവെന്നും ലിംഗഭേദം പോലും പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിക്കും പ്രതികൾക്കും പരസ്പരം അറിയാമായിരുന്നുവെന്നും പെൺകുട്ടി പ്രതികളോടൊപ്പം ടെമ്പോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ക്രൂരകൃത്യം നടന്നതെന്നും പൊലീസ് പറഞ്ഞു. സംഘം ടെമ്പോയ്ക്കുള്ളിലിരുന്ന് മദ്യപിച്ച ശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് വിവരം.
സെപ്റ്റംബർ 13-ന് സെൻട്രൽ ഡൽഹിയിലെ കുശാക് റോഡിലുള്ള വയലിന് സമീപമാണ് പെൺകുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തെരുവ് നായ്ക്കൾ കടിച്ചു തിന്നിരുന്നു. കൂടാതെ ഒരു കൈ ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. അവൾ ഇടയ്ക്കിടെ വീടുവിട്ടിറങ്ങുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം മടങ്ങിവരികയും ചെയ്യാറുണ്ടെന്ന് കുടുംബം പറഞ്ഞതായി പൊലീസ് അറിയിച്ചു.
പ്രദേശത്തെയും അടുത്തുള്ള വഴികളിലെയും 50-ലധികം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പരിശോധനയിൽ, സംഭവസമയത്ത് ഒരു ടെമ്പോ ഈ പ്രദേശത്തിന് സമീപത്തുകൂടി സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇരുട്ടായതിനാൽ ഇതിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി കാണാൻ കഴിഞ്ഞില്ല. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഒന്നിലധികം സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ഇതിന്റെ സഞ്ചാരം നിരീക്ഷിച്ചു.
സെപ്റ്റംബർ 15, 16 തീയതികളിൽ രാത്രി മുഴുവൻ നീണ്ട തിരച്ചിലിലാണ് സംശയാസ്പദമായ ടെമ്പോ കണ്ടെത്തിയത്. ഇതിന്റെ ഡ്രൈവറെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരായ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേർ പിടിയിലായത്.
ഖദ്ദ കോളനി നിവാസിയായ ശിവം എന്ന സുദാമ എന്ന ചുച്ചു ആണ് പ്രായപൂർത്തിയായ പ്രതി. മറ്റ് മൂന്ന് പേർക്ക് 16-ഉം 17-ഉം ആണ് പ്രായം. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കത്തികളും പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ടെമ്പോയും പൊലീസ് കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

