കഞ്ചാവുമായി പറന്ന ‘ബുള്ളറ്റ് ലേഡി’യെ വീട്വളഞ്ഞ് പിടികൂടി എക്സൈസ്
text_fieldsകണ്ണൂർ: ബുള്ളറ്റിൽ സഞ്ചരിച്ച് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. കണ്ണൂർ മുല്ലക്കോട് സ്വദേശിനിയായ നിഖില(29) യാണ് 1.6 കിലോ കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. പയ്യന്നൂരിൽ സെയില്‍സ് ഗേള്‍ കൂടിയായ നിഖിലയെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് നിഖില അറസ്റ്റിലായത്.
വീട് വളഞ്ഞാണ് എക്സൈസുകാർ നിഖിലയെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന 1.6 കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ആവശ്യക്കാർക്ക് ചെറു പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു നിഖില ചെയ്തിരുന്നത്. ഇവരുടെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഫോണിൽനിന്ന് ഇവരുടെ സംഘാംഗങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബുള്ളറ്റിൽ നിരവധി യാത്രകൾ നടത്തി വാർത്തകളിൽ ഇടം നേടിയ ആളാണ് നിഖില. നാട്ടിൽ ‘ബുള്ളറ്റ് ലേഡി’ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. യാത്രകൾക്കിടയിൽ ഇവർ കഞ്ചാവ് വിൽപന നടത്തുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കുറച്ചുകാലമായി ഇവരെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.
പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത്, പി സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക എ.വി, (പയ്യന്നൂർ റെയിഞ്ച്), ഡ്രൈവർ അജിത്ത് എന്നിവരാണ് നിഖിലയെ പിടികൂടിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

