യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsകാക്കനാട് (കൊച്ചി): യുവാവിനെ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെട്ട് മർദിക്കുകയും ചെയ്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പത്തനംതിട്ട മണക്കാല സ്വദേശിയായ ചെരുവിള പുത്തൻ വീട്ടിൽ വിഷ്ണുജയൻ, കൊല്ലം എഴിപ്രം ആസിഫ് മൻസിലിൽ അക്ബർ ഷാ, കൊല്ലം മുളവന ലോപ്പേറഡെയിൽ വീട്ടിൽ പ്രതീഷ്, എറണാകുളം പനമ്പിള്ളി നഗർ പെരുമ്പിള്ളിത്തറ വീട്ടിൽ സുബീഷ്, തേവര പെരുമാനൂർ കുരിശുപറമ്പിൽ വീട്ടിൽ ലിജോ എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ ലിബിൻ വർഗീസിനെയാണ് ഭാര്യയോടൊപ്പം യാത്ര ചെയ്യവെ ഇൻഫോപാർക്കിന് സമീപം കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്. ഭാര്യയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതിനുശേഷം ലിബിനെ എറണാകുളം, പത്തനംതിട്ട ഭാഗങ്ങളിൽ കൂടി സഞ്ചരിക്കുമ്പോഴും പത്തനംതിട്ടയിലെ ലോഡ്ജിൽവെച്ചും മർദിച്ച് അവശനാക്കുകയും സഹോദരനെയും പിതാവിനെയും വിളിച്ച് അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു.
ഭാര്യയുടെ പരാതിയിലാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. അടൂർ പൊലീസിന്‍റെ സഹായത്തോടെയാണ് മൂന്ന് പ്രതികളെ പിടികൂടിയത്. എറണാകുളത്ത് നിന്നാണ് മറ്റ് രണ്ട് പേരെ അറസ്റ്റു ചെയ്തത്.ലിബിനും എതിർ കക്ഷികളും തമ്മിലുള്ള വാഹന പണ ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത്.മർദനത്തിൽ ഗുരുതര പരിക്കേറ്റ ലിബിൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതീഷും സുബീഷും കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതികളാണെണ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

