വൈരാഗ്യം; ജ്യേഷ്ഠൻ മാതാവിനെ കൊലപ്പെടുത്തിയെന്ന് വ്യാജ സന്ദേശം
text_fieldsകോവളം: ജ്യേഷ്ഠനോടുള്ള വൈരാഗ്യം തീർക്കാൻ യുവാവ് നടത്തിയ കടുംകൈ പ്രയോഗം പൊലീസിന് തലവേദനയായി. മാതാവിനെ സഹോദരൻ കൊലപ്പെടുത്തിയെന്ന വ്യാജ സന്ദേശമാണ് വിഴിഞ്ഞം പൊലീസിനെ വട്ടംചുറ്റിച്ചത്.
വിഴിഞ്ഞം ചൊവ്വര പനനിന്ന വടക്കതിൽ വീട്ടിൽ ജോസ് എന്ന അജികുമാർ ആണ് (51) സഹോദരനെ കുടുക്കിലാക്കാൻ കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം വിളിച്ചറിയിച്ചത്. തുടർന്ന് മൊബൈൽ ഫോൺസ്വിച്ച് ഓഫാക്കി സിം കാർഡ് ഊരി ഷർട്ടിന്റെ മടക്കിൽ ഒളിപ്പിച്ച് വിവരം നൽകിയയാൾ മുങ്ങി. ഉന്നതങ്ങളിൽനിന്ന് കൊലപാതക സന്ദേശം ലഭിച്ചതോടെ ഉറവിടം തേടി വിഴിഞ്ഞം പൊലീസ് നെട്ടോട്ടമോടി. മണിക്കൂറുകൾ നീണ്ട അലച്ചിലിനൊടുവിൽ സന്ദേശമയച്ചയാളിനെ പിടികൂടിയതോടെയാണ് കൊലപാതക നാടകത്തിന് തിരശ്ശീല വീണത്. മദ്യപാനത്തിന്റെ പേരിൽ സഹോദരനുമായി പിണങ്ങിയ അജികുമാർ ശനിയാഴ്ച രാവിലെയാണ് സഹോദരൻ മാതാവ് ബേബിയെ കൊലപ്പെടുത്തി വീട്ടിൽ തള്ളിയതായി പോലീസ് ഹെഡ്ക്വാർട്ടേഴ്സ് കൺട്രോൾ റൂം നമ്പറായ 112-ൽ അറിയിച്ചത്.
ചൊവ്വര ക്ഷേത്രത്തിനു സമീപമാണ് സംഭവമെന്നും പറഞ്ഞു. തുടർന്ന് മൊബൈൽ ഫോണും സ്വിച്ച് ഓഫായതോടെ ദുരൂഹത വർധിച്ചു. ഒന്നര മാസത്തിനുള്ളിൽ രണ്ട് കൊലപാതകം നടന്ന വിഴിഞ്ഞംസ്റ്റേഷൻ പരിധിക്കുള്ളിൽ മൂന്നാമതും കൊലപാതകമെന്ന് കേട്ടതോടെ വിഴിഞ്ഞം പോലീസും ഞെട്ടി. എസ്.ഐ അജികുമാറിന്റെ നേതൃത്വത്തിലെ പോലീസും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചൊവ്വര ഭാഗത്ത് രാവിലെ മുതൽ അരിച്ച് പെറുക്കി. മൊബൈൽ പ്രവർത്തനരഹിതമായതോടെ ഒരുവേള അന്വേഷണവും വഴിമുട്ടി. തുടർന്ന് കൺട്രോൾ റൂമിലേക്ക് വിളിച്ചഫോൺ നമ്പർ പരിശോധിച്ചതിൽനിന്ന് സിം കാർഡ് ബേബിയുടെ പേരിലാണെന്ന് പൊലീസിന് മനസ്സിലായി. നാട്ടുകാരിൽ ചിലരുടെയും ജനപ്രതിനിധിയുടെയും സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബേബിയുടെ വീട് കണ്ടുപിടിച്ചു.
അന്വേഷണവുമായി പൊലീസ് എത്തുമ്പോഴാണ് തന്നെക്കുറിച്ച് മകൻ വ്യാജസന്ദേശമറിയിച്ചത് മാതാവ് അറിഞ്ഞത്. കൊലപാതകമല്ലെന്ന് മനസ്സിലാക്കി ആശ്വാസത്തിലായ പൊലീസ് അജികുമാറിനെ തപ്പിയിറങ്ങി.
തിരച്ചിലിനൊടുവിൽ വീടിന് സമീപത്തുനിന്നുതന്നെ ഇയാളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. പൊലീസിനെ വ്യാജസന്ദേശമയച്ച് പറ്റിച്ചതിന് കേരള പൊലീസ് ആക്ട് 117 ഡി പ്രകാരം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.