എം.ഡി.എം.എ ഉപയോഗം: മുൻ നഗരസഭ ചെയർമാനടക്കം രണ്ടുപേർ പിടിയിൽ
text_fieldsസനീഷ് ജോർജ്
തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ മേഖല ജനറൽ സെക്രട്ടറിയുമായ കുന്നംപാറയ്ക്കൽ വീട്ടിൽ സനീഷ് ജോർജ് (40) പൊലീസ് പിടിയിൽ. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഏഴല്ലൂർ-ചെറുതോട്ടിൻകര റോഡിൽ ഏഴല്ലൂർ അമ്പലത്തിന് സമീപം സുഹൃത്തും അയൽവാസിയുമായ വേലംപറമ്പിൽ നിസാർ മുഹമ്മദിനൊപ്പമാണ് ഇയാൾ പിടിയിലായത്.
ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽനിന്ന് എം.ഡി.എം.എ പറ്റിപ്പിടിച്ചിരുന്ന കവറും വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമറും ഉൾപ്പെടെയാണ് പിടിച്ചത്. ലഹരിക്കായി പണം കൈമാറ്റം ചെയ്തതിന്റെ ഡിജിറ്റൽ രേഖകളും പൊലീസ് കണ്ടെടുത്തു. പിടിയിലാകുമ്പോൾ ഇരുവരും ലഹരി ഉപയോഗിച്ചനിലയിലായിരുന്നു.
നാളുകളായി നിരീക്ഷണത്തിലായിരുന്ന സനീഷിനെ ഓപറേഷൻ തൂഫാന്റെ ഭാഗമായാണ് തൊടുപുഴ ഡി.വൈ.എസ്.പിയുടെ ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. കേസെടുത്ത് നോട്ടീസ് നൽകിയതായി പൊലീസ് അറിയിച്ചു.
നേരത്തെയും കഞ്ചാവ് ഉൾപ്പെടെ കൈവശംവെച്ചതിന് കേസെടുത്തിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന സനീഷ് ജോർജ് 2020-25 ഭരണസമിതിയിലാണ് തൊടുപുഴ നഗരസഭാധ്യക്ഷനായത്. ൃവിമതനായ സനീഷിന് ഇടതുമുന്നണി പിന്തുണ നൽകി ചെയർമാനാക്കി. സ്കൂളിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി കേസിൽ കുടുങ്ങിയതോടെ ഇടതുമുന്നണി പിന്തുണ പിൻവലിച്ചു. തുടർന്ന് സ്ഥാനം രാജിവെച്ച് വീണ്ടും കോൺഗ്രസിൽ സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

