ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വയോധികന് 15.45 കോടി നഷ്ടമായി
text_fieldsപ്രതീകാത്മക ചിത്രം (എ.ഐ. നിർമ്മിതം)
ബംഗളൂരു: ആറ് ആഴ്ചയോളം നീണ്ടുനിന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബെളഗാവിയിലെ 81 കാരനായ ബിസിനസുകാരനിൽ നിന്ന് ഏകദേശം 15.45 കോടി രൂപ തട്ടിയെടുത്തതായി പരാതി. അജിത് ഗോപാൽകൃഷ്ണ സറഫ് എന്നയാളാണ് തട്ടിപ്പിന് ഇരയായത്. ഫെബ്രുവരി അഞ്ചിന് സിബിഐ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാൾ സറഫിന് ഫോൺ കോൾ നൽകി സാമ്പത്തിക അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ചു.
കെ. ശിവ സുബ്രഹ്മണ്യം എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ, സിബിഐയും ആർബിഐ വിജിലൻസ് സെല്ലും നൽകിയതായി പറയപ്പെടുന്ന വ്യാജ രേഖകൾ ഹാജരാക്കി സറഫിന് ജെറ്റ് എയർവേയ്‌സിലെ നരേഷ് ഗോയലുമായി ഇടപാടുകളുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കലിൽ പങ്കാളിയാണെന്നും അവകാശപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ ആർബിഐ വിജിലൻസ് വിഭാഗത്തിൽ നിന്നുള്ള ജോർജ്ജ് മാത്യു എന്ന വ്യാജേന മറ്റൊരാൾ കോളുകളിൽ ചേർന്നു.
സ്ഥിര നിക്ഷേപങ്ങളുടെയും ഓഹരി വിപണി നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ നൽകാൻ അവർ സറഫിനോട് ആവശ്യപ്പെട്ടു. കൂടാതെ മോത്തിലാൽ ഓസ്വാളിന്റെ കൈവശമുള്ള എഫ്‌ഡികളും നിക്ഷേപങ്ങളും ലിക്വിഡേറ്റ് ചെയ്യാൻ നിർബന്ധിച്ചു.അറസ്റ്റ് ഭയന്ന് സറഫ് തന്റെ കുടുംബത്തെ അറിയിച്ചില്ലെന്നും തന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ പണവും തട്ടിപ്പുകാർ വ്യക്തമാക്കിയ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പരാതിയിൽ പറഞ്ഞു. ഇര ദിവസങ്ങളോളം മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഉഗാദി അവധിക്കാലത്ത് മകൻ അദ്ദേഹത്തെ കാണാൻ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ബെളഗാവി സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് (സിഇഎൻ) പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അന്വേഷണം സിഐഡിക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

