ടർഫുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന; യുവാവ് അറസ്റ്റിൽ
text_fieldsറോഷൻ
കോഴിക്കോട്: നഗരത്തിലെ ടർഫുകൾ കേന്ദ്രീകരിച്ച് രാത്രി സിന്തറ്റിക് ലഹരി വിൽപന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ യുവാവ് അറസ്റ്റിൽ. മാത്തോട്ടം സ്വദേശി മോട്ടി മഹലിൽ റോഷൻ (22) ആണ് 0.960 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. മാത്തോട്ടം സ്വദേശികളായ രണ്ടുപേരെ എം.ഡി.എം.എയുമായി നഗരത്തിലെ ഹോട്ടൽമുറിയിൽനിന്ന് കഴിഞ്ഞ ദിവസം ഡൻസാഫ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നഗരത്തിലെ ടർഫുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന റോഷനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. രാത്രി കളിക്കാനെന്ന വ്യാജേന ടർഫുകൾക്ക് സമീപമെത്തി യുവാക്കളെ വലയിലാക്കുകയാണ് ഇയാളുടെ രീതി. ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമ്മന്റെ നിർദേശത്തെ തുടർന്ന് നാർകോട്ടിക് സെൽ അസി. കമീഷണർ പി. പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻഡി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡൻസാഫ് അസി. എസ്.ഐ മനോജ് എടയേടത്ത്, സീനിയർ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത്, പന്നിയങ്കര സബ് ഇൻസ്പെക്ടർ മുരളീധരൻ എ.എസ്.ഐ സാജൻ പുതിയോട്ടിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

