ഝാർഖണ്ഡ് ജഡ്ജിയുടെ കൊലപാതകം: നിർണായക കണ്ടെത്തലുമായി സി.ബി.ഐ
text_fieldsപട്ന: ധൻബാധ് ജില്ല ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തലുകളുമായി സി.ബി.ഐ. ജഡ്ജിയെ കൊലപ്പെടുത്തുന്നതിന് മുന്നോടിയായി പ്രതികൾ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഉപയോഗിച്ച് നിരവധി കോളുകൾ ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
മോഷ്ടിച്ച ഓട്ടോറിക്ഷ ഇടിച്ചാണ് ജഡ്ജ് കൊല്ലപ്പെട്ടതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജൂലൈ 28നാണ് ധൻബാദ് ജില്ല ജഡ്ജിയായ ഉത്തം ആനന്ദ് പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. ഡ്രൈവർ ലഖൻ വർമയും സഹായി രാഹുൽ വർമയും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഇവർ ഓടിച്ച വാഹനം ഒരു സ്ത്രീയുടെ പേരിലുള്ളതാണ്.
റെയിൽവേ കോൺട്രാക്ടറായ പൂർണേന്ദു വിശ്വകർമയുടെ മൂന്ന് മൊബൈൽ ഫോണുകൾ പ്രതികൾ ജഡ്ജി മരിക്കുന്നതിന്‍റെ തലേദിവസം മോഷ്ടിച്ചതായി സി.ബി.ഐ കണ്ടെത്തി. പ്രതികളുടെ തന്നെ സിം കാർഡുകൾ ഉപയോഗിച്ചായിരുന്നു വിളി.
വിശ്വകർമ മൊബൈൽ മോഷ്ടിക്കപ്പെട്ട വിവരം ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്ന കോൺസ്റ്റബ്ൾ വിജയ് യാദവിനെ സസ്പെൻഡ് ചെയ്തു. ന്യൂഡൽഹിയിൽ സി.ബി.ഐ കസ്റ്റഡിയിലുള്ള പ്രതികളെ ബ്രെയിൻ മാപ്പിങ്ങിനും നാർകോ അനാലിസിസിനും വിധേയമാക്കും.