ഡൽഹി സർവകലാശാല പ്രഫസറുടെ ഭാര്യയുടെ കൊലപാതകം; ഡ്രൈവർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രഫസർ വീരേന്ദർ കുമാറിന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർ രാകേഷ് അറസ്റ്റിൽ. കഴുത്ത് ഞെരിച്ച് വൈദ്യുതാഘാതമേൽപിച്ചായിരുന്നു കൊല. വീട്ടിൽ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തിലാണ് 32കാരിയായ പിങ്കിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു.
ഡൽഹിയിലെ ബുരാരിയിൽ വെച്ചാണ് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിൽ പരിഭ്രമത്തോടെ ഇരിക്കുന്ന രാകേഷിനോട് പൊലീസുകാരൻ കാര്യം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. താൻ സഹോദര ഭാര്യയെ പോലെ കരുതിയിരുന്ന പിങ്കിയെ കൊലപ്പെടുത്തിയതായി രാേകഷ് വെളിപ്പെടുത്തുകയായിരുന്നു.
ശാന്തി നഗറിലെ വീട്ടിലെത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തു. പിങ്കിയുടെ ഭർത്താവായ വീരേന്ദർ കുമാർ മൂന്ന് വർഷങ്ങൾക്ക് മുമ്പ് വീടിന്റെ മുകളിലെ നില രാകേഷിന് താമസത്തിനായി അനുവദിച്ച് കൊടുത്തിരുന്നു. തൊഴിൽരഹിതനായതിനാൽ വരുമാനം കണ്ടെത്താനായി ഒരു കാറും കുമാർ രാകേഷിന് നൽകി.
2021 ഫെബ്രുവരിയിൽ കുമാറും പിങ്കിയും വിവാഹിതരായി. സ്ഥിര വരുമാനം ഇല്ലാതായി വാടക നൽകാൻ കഴിയാതെ വന്നതോടെ പിങ്കി രാകേഷിനെ വീട്ടിൽ നിന്ന് പുറത്താക്കി. കുമാർ വീട്ടിലില്ലാത്ത സമയത്താണ് രാേകഷ് കൊല നടത്തിയത്.