എയർപോർട്ടിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ
text_fieldsസന്ദീപ്, ശങ്കർ
മാന്നാർ: എയർപോർട്ടിൽ കാബിൻ ക്രൂ ആയും റെയിൽവേയിൽ ഡിവിഷനൽ ഓഫിസിലും ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കണ്ണാടിക്കൽ വെങ്ങേരി ശ്രീഹരിചേതന വീട്ടിൽ കെ.പി. സന്ദീപ് (42), തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടിൽ ഡി.ശങ്കർ (52)എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാന്നാർ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളിൽനിന്നാണ് പ്രതികളായ സന്ദീപും ശങ്കറും ചേർന്ന് പണം വാങ്ങിയത്. എയർപോർട്ടിൽ കാബിൻ ക്രൂ ആയി ജോലി വാങ്ങി നൽകാൻ ആറ് ലക്ഷവും റെയിൽവേയിൽ ജോലി വാങ്ങി നൽകാൻ 14 ലക്ഷം രൂപയുമാണ് വാങ്ങിയത്.
സെക്രട്ടേറിയറ്റിൽ ജോലിക്കാരനാണ് താനെന്ന് പറഞ്ഞാണ് ഒന്നാംപ്രതി സന്ദീപ് പരിചയപ്പെട്ട് പണം തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശിയായ ഇയാൾ ഇപ്പോൾ തിരുവനന്തപുരം നന്ദാവനം 'അശ്വതി' വീട്ടിലാണ് താമസം. ജോലിക്ക് പണം നൽകിയിട്ട് മാസങ്ങളായിട്ടും വിവരങ്ങൾ ലഭിക്കാതെ വന്നതോടെ ഫോണിലും നേരിട്ടും ബന്ധപ്പെട്ടപ്പോൾ അവധി പറഞ്ഞു. തുടർന്ന് 20 ലക്ഷം രൂപയുടെ ഒരു ചെക്കും പ്രതികൾ നൽകി. ചെക്ക് ബാങ്കിൽ നൽകിയപ്പോഴാണ് ഉപയോഗമില്ലാത്ത അക്കൗണ്ടിലെ ചെക്കാണ് നൽകിയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പ്രതികളെ പിടികൂടിയതറിഞ്ഞ് ഹരിപ്പാടുനിന്ന് തട്ടിപ്പിനിരയായവർ സന്ദീപിനെതിരെ ഹരിപ്പാട് സ്റ്റേഷനിൽ പരാതി നൽകി. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ ഹരോൾഡ് ജോർജ്, അഡീഷനൽ എസ്.ഐ ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖ് ഉൽ അക്ബർ, സജീവ്, സാജിദ്, ഹോം ഗാർഡുമാരായ ഷിബു, ജോൺസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.