വ്യാജമദ്യ നിർമാണം: രണ്ടുപേർകൂടി അറസ്റ്റിൽ
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴ കരൂരിൽ ആളൊഴിഞ്ഞ വീട്ടിൽ വ്യാജമദ്യ നിർമാണം നടത്തിയ കേസിലെ പ്രധാന പ്രതികൾ അറസ്റ്റിൽ. പുറക്കാട് പഞ്ചായത്ത് കരൂർ രോഹിണി നിവാസിൽ ശ്രീരാജ് (29), പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് പുത്തൻചിറ വീട്ടിൽ ഷിബുലാൽ (44) എന്നിവരെയാണ് തമിഴ്നാട് പൊള്ളാച്ചിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇതേകേസിൽ മുമ്പ് മനോജ്, രാഹുൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നവംബർ 25നാണ് പുറക്കാട് കരൂർ കിഴക്കുനിന്ന് ആളൊഴിഞ്ഞ വീട്ടിൽനിന്ന് 45 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും മദ്യനിർമാണത്തിനുള്ള സ്പിരിറ്റും അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. രണ്ട് പ്രതികളെ അന്നുതന്നെ പിടികൂടിയിരുന്നു.
ലോക്ഡൗൺ സമയം മുതൽ ഇവർ തമിഴ്നാട്ടിൽനിന്ന് കാലിത്തീറ്റ ഇറക്കുമതിയുടെ മറവിൽ സ്പിരിറ്റ് എത്തിച്ച് വ്യാജമായി മദ്യം നിർമിക്കുകയായിരുന്നു. ലേബൽ ചെയ്യാൻ ആവശ്യമായ സ്റ്റിക്കർ, ഹോളോഗ്രാം, കുപ്പികൾ എന്നിവ തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ് തിരുന്നു. മദ്യം ചെറുകിട കച്ചവടക്കാർ മുഖേന ജില്ലക്ക് പുറത്തും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കച്ചവടം നടത്തിയിരുന്നതായി പ്രതികൾ സമ്മതിച്ചു.
ജില്ല പൊലീസ് മേധാവി ജയദേവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷ്, എ.എസ്.ഐ സജിമോൻ, ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ എബി തോമസ്, ഹരികൃഷ്ണൻ, ടോണി വർഗീസ്, വിനിൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.