ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കീഴടങ്ങി
text_fieldsപ്രശോഭ്
പാലക്കാട്: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി.വത്സൻ പൊലീസിൽ കീഴടങ്ങി. ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് ദലിത് യുവതിയാണ് പീഡന പരാതി നൽകിയത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പാലക്കാട് സൗത്ത് പൊലീസിൽ പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രശോഭ്.
ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ബെഞ്ചാണ് വിശദമായ വാദം കേട്ട ശേഷം മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്. യുവതി മുമ്പ് ഉന്നയിക്കാതിരുന്ന പല കാര്യങ്ങളും പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തതാണെന്നും, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നുമാണ് പ്രശോഭ് സി. വത്സൻ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെല്ലാം പൂർണമായും തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. ബലാത്സംഗം, എസ്.സി എസ്.ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
യുവതി നൽകിയ പരാതിയിൽ പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് കാറിൽ വെച്ച് പീഡിപ്പിച്ചതായും പറയുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന് യുവതി പറയുന്നു. പാലക്കാട് നഗരസഭ 24-ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

