കോളജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എം.ഡി.എം.എ കേസിൽ അറസ്റ്റിൽ
text_fieldsസുഹൈൽ, റീന, സുബ്രഹ്മണ്യൻ, വിവേക് വിജയൻ
മലപ്പുറം: നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് എം.ഡി.എം.എ വിതരണം ചെയ്തെന്ന കേസിൽ കോളജ് അധ്യാപകനെ പൊലീസ് പിടികൂടി. സ്വകാര്യ കോളജ് അധ്യാപകൻ സുഹൈൽ പെരിങ്ങോടനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ എടവണ്ണ സ്വദേശിനി ടി.എൻ. റീന, നിലമ്പൂർ സ്വദേശികളായ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയും രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ സബ് ഇൻസ്പെക്ടർ കെ.എം. അർഷിദ് അറസ്റ്റ് ചെയ്തു.
സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവും പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ, വിവേകിനും റീനക്കും സ്ഥിരമായി എം.ഡി.എം.എ വിൽക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് വിശദമായ അന്വേഷണത്തിൽ അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
മോങ്ങം അരിമ്പ്ര സ്വദേശിയായ സുഹൈൽ മൂന്ന് വർഷമായി സ്വകാര്യ കോളജിലെ സ്റ്റാറ്റിസ്റ്റിക് വിഭാഗം അധ്യാപകനായി ജോലി ചെയ്തു വരികയാണ്. സ്ഥിരം എം.ഡി.എം.എ ഉപയോഗിക്കുന്ന ആളാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്ത വിതരണക്കാരിൽ നിന്ന് എം.ഡി.എം.എ വാങ്ങി വിൽക്കാറുണ്ടെന്നും തെളിഞ്ഞു.
നിലമ്പൂർ ഡിവൈ.എസ്.പി കെ. റഫീക്കിന്റെ നിർദേശപ്രകാരം നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ മേൽനോട്ടത്തിൽ നിലമ്പൂർ സ്ക്വാഡ് അംഗങ്ങളായ പി. സാബിറലി, പി. സജീഷ്, സി.കെ. സജീഷ്, എം. കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

