കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു; രണ്ടുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ ഷാഫിര്‍, രാഹുല്‍
ഇരിങ്ങാലക്കുട: കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്തത് ചോദ്യംചെയ്ത സഹപാഠിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും ചേലൂര്‍ കോണേങ്ങാടന്‍ വീട്ടില്‍ തോമസിന്റെ മകനുമായ ടെല്‍സനാണ് (19) കുത്തേറ്റത്. കാറളം നെടുമങ്ങാട് വീട്ടില്‍ ഷാഫിര്‍ (21), ആലുവ ആലങ്ങാട് നെടുമാലി വീട്ടില്‍ രാഹുല്‍ (23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം.
വിദ്യാര്‍ഥിനി ബസിറങ്ങി കോളജിലേക്ക് നടക്കുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതോടെ അതുവഴി വന്ന മൂന്ന് സഹപാഠികൾ ഇടപെട്ടു. തര്‍ക്കത്തിനിടയില്‍ ഷാഫിര്‍ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ടെല്‍സനെ കുത്തുകയായിരുന്നു.
വയറ്റിലും നെഞ്ചിലുമായി മൂന്ന് കുത്തേറ്റ ടെല്‍സനെ ഉടന്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഒരു മുറിവ് ആഴത്തിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടാൻ ശ്രമിക്കവേ മറ്റൊരു വാഹനവുമായി ഇടിച്ച് അപകടത്തിൽപെടുകയും തുടർന്ന് നാട്ടുകാര്‍ പിടികൂടുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
ഷാഫിറിന്റെ കൈയിന് മുറിവേറ്റിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാഫിറെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട സി.ഐ എസ്.പി. സുധീരന്, എസ്.ഐ വി. ജിഷില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രണയം നിരസിച്ചതിന്റെ പേരില്‍ ക്രൂരത; കൂസലില്ലാതെ പ്രതികള്‍
ഇരിങ്ങാലക്കുട: പ്രതികൾ കോളജ് വിദ്യാർഥിനിയെ ശല്യം ചെയ്യാൻ കാരണം പ്രണയം നിരസിച്ചതെന്ന് സൂചന. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പ്രതി ഷാഫിര്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി താൽപര്യം കാട്ടിയിരുന്നില്ല. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു മുതിരാന്‍ കാരണമെന്ന് കരുതുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒരു കൂസലുമില്ലാതെയാണ് പെരുമാറിയത്. എല്ലാ തയാറെടുപ്പുകളും നടത്തിയാണ് ഇവര്‍ വന്നത്.
കൈയില്‍ കത്തി കരുതിയതും ഇതിന്റെ സൂചനകളാണ്. രാവിലെ എട്ടര മുതല്‍ ഇവര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനവുമായി ഇടിച്ച് അപകടത്തില്‍പ്പെട്ടപ്പോഴും നാട്ടുകാര്‍ പിടികൂടുമ്പോഴും പൊലീസ് കസ്റ്റഡിലെടുക്കുമ്പോഴും ഒരു പരിഭ്രമവും ഇവര്‍ക്കുണ്ടായിരുന്നില്ല. പൊലീസിനെതിരെ ഇവര്‍ തട്ടിക്കയറുകയും ചെയ്തു. ആലുവയില്‍ ലോട്ടറിക്കച്ചവടം നടത്തിവരുകയാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

