പള്ളികൾ കേന്ദ്രീകരിച്ച് മോഷണം; നൂറിലധികം കേസുകളിലെ പ്രതി പിടിയിൽ
text_fieldsഷംസാദ്
കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന നൂറോളം കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി മലവaയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് (39) ആണ് പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും ബേപ്പൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ജൂൺ 26ന് ചാലിയം ജംഇയ്യത്ത് സംഘം ഓഫിസിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് പതിനായിരം രൂപ മോഷ്ടിച്ച കേസിലെ അന്വേഷണമാണ് പ്രതിയെ പിടി കൂടുന്നതിലേക്കെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിലിൽ നിന്ന് മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി 15ലധികം സ്ഥലങ്ങളിൽ പള്ളികളിലെ നേർച്ചപ്പെട്ടികളും സ്കൂൾ ഓഫിസുകളും കവർച്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് പ്രതിക്കെതിരെയുള്ളത്.
വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകൾ ഇയാളെ തിരയുന്നതിനിടയിലാണ് കോഴിക്കോട്സിറ്റി ക്രൈംസ്‌ക്വാഡിന്‍റെ വലയിലായത്.കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ പള്ളികളിലെ നേർച്ചപ്പെട്ടികൾ മോഷണം നടത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ എ. പി. ഷൗക്കത്തലിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. മോഷണം ലക്ഷ്യമിടുന്ന പള്ളികളിൽ ആദ്യം ഭക്തനെന്ന വ്യാജേന എത്തി സാഹചര്യം വിലയിരുത്തിയ ശേഷമാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടും. പിന്നീട് അടുത്ത മോഷണത്തിനായി കേരളത്തിലെത്തുന്നതാണ് ഇയാളുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

