കുറുമാത്തൂരിലെ കുഞ്ഞിന്‍റെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുമാത്തൂർ പൊക്കുണ്ട് ഡയറി ജുമാ മസ്‌ജിദിന് സമീപത്തെ ജാബിറിന്റെ മകൻ 49 ദിവസം പ്രായമായ അമീഷ് അലൻ എന്ന കുഞ്ഞാണ് തിങ്കളാഴ്ച രാവിലെ കിണറിൽ വീണ് മരിച്ചത്.
മാതാവ് എം.പി. മുബഷിറയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്തതോടെയാണ് മാതാവ് കുറ്റം സമ്മതിച്ചത്. കുട്ടിയെ കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് മാതാവ് പറഞ്ഞത്. മാതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരനാണ് 24 കോൽ താഴ്‌ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചത്.
ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിന് വലയുമുണ്ട്. അതിലൂടെ കുട്ടി വീണുവെന്നാണ് മാതാവ് പറയുന്നത്. ഇത് പൊലീസിൽ സംശയം ഉയർത്തി. കുട്ടിയെ മാതാവ് കിണറ്റിലിട്ടതാണെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് മുബഷിറ കുറ്റം സമ്മതിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് മുബഷിറയെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
കിണർ ഗ്രിൽ കൊണ്ട് അടച്ചിരുന്നെങ്കിലും കുളിമുറിയോടു ചേർന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

