
ഇരട്ടസഹോദരന്റെ സഹായത്തോടെ മുങ്ങിനടന്ന കുറ്റവാളി ഒമ്പതുവർഷത്തിന് ശേഷം പൊലീസ് പിടിയിൽ
text_fieldsറായ്പൂർ: ഇരട്ട സേഹാദരനെ സഹായത്തോടെ ഒമ്പതുവർഷം പൊലീസിനെ വെട്ടിച്ച് നടന്ന കുറ്റവാളിയെ പൊലീസ് പിടികൂടി. ഛത്തീസ്ഗഡിലെ ഭിലായ് പ്രദേശത്താണ് സംഭവം.
നിരവധി കേസുകളിൽ പ്രതിയായ രാം സിങ് പോർട്ടെയെയാണ് പൊലീസ് പിടികൂടിയത്. പോർട്ടെയോട് രൂപസാദൃശ്യമുള്ള ഒരു ഇരട്ട സഹോദരനെയാണ് കുറ്റകൃത്യങ്ങൾക്ക് ശേഷം പൊലീസ് പിടികൂടുക. പിടികൂടിയത് സഹോദരനെയാണെന്ന് പൊലീസ് തിരിച്ചറിയുേമ്പാഴേക്കും യഥാർഥ പ്രതി രക്ഷപ്പെട്ടിരിക്കും.
പുൽഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുഭദ്രയെന്ന ആരോഗ്യപ്രവർത്തകയെ കബളിപ്പിച്ച് പോർട്ടെ രണ്ടുലക്ഷം രൂപ തട്ടിയിരുന്നു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് കാട്ടി 35കാരിയായ സുഭദ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു.
പോർട്ടെക്ക് പുറമെ ഇയാളുടെ സഹായികളായ സൗരങ്ക് സിങ്, രാജ്മൽ നേതം, രാഹുൽ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. 2012ലാണ് പോർട്ടെയുമായി യുവതി പരിചയത്തിലാകുന്നത്. തന്‍റെ രോഗശാന്തിക്കെന്ന പേരിൽ പോർട്ടെ തനിക്ക് ഔഷധ ചെടികൾ നൽകി. എന്നാൽ, അവയുടെ ഉപയോഗം കൊണ്ടും തനിക്ക് രോഗശാന്തി ലഭിക്കാതെ വന്നതോടെ പോർട്ടെയെ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോേഴക്കും പോർട്ടെയും സംഘവും സ്ഥലംവിട്ടിരുന്നെന്നും യുവതിയുെട പരാതിയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് 2012-2015 കാലയളവിൽ രാജ്മലിനെയും സൗരങ്കിനെയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ പോർട്ടെയെ പിടികൂടാനും സാധിച്ചില്ല.
പോർട്ടെയും ഗ്രാമത്തിന് സമീപം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. എല്ലാ തവണവും പോർട്ടെ എത്തിയെന്ന വിവരം ലഭിച്ച് വീട്ടിലെത്തുേമ്പാൾ സഹോദരൻ ലക്ഷ്മണിനെയാണ് പൊലീസ് പിടികൂടുക. ലക്ഷ്മണിന്റെ ഉത്തരങ്ങൾ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുകയും പോർട്ടെക്ക് രക്ഷപ്പെടാൻ സമയം ലഭിക്കുകയും ചെയ്യും. ഒമ്പതുവർഷമായി ഇത് തുടർന്നിരുന്നു.
കഴിഞ്ഞദിവസം പോർട്ടെ എത്തിയത് അറിഞ്ഞ് പൊലീസ് ഇരുവരുടെയും ഗ്രാമത്തിലെത്തി. പതിവുപോലെ ലക്ഷ്മണിനെ പിടികൂടുകയും ചെയ്തു. എന്നാൽ, ലക്ഷ്മണിനെ നിർദയമായി ചോദ്യം ചെയ്യുകയായിരുന്നു പൊലീസ്. ഇതോടെ സഹോദരൻ ബോരി ഗ്രാമത്തിലുണ്ടെന്ന വിവരം ലക്ഷ്മൺ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.