ധനകാര്യ സ്ഥാപനത്തിൽനിന്ന് ഒമ്പത് ലക്ഷം തട്ടിയ കേസ്; പ്രധാന പ്രതികൾ ഗോവയിൽ പിടിയിൽ
text_fieldsതൃശൂർ: വിയ്യൂരിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് ഒമ്പത് ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികളെ വിയ്യൂർ പൊലീസ് ഗോവയിൽനിന്ന് പിടികൂടി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ മേക്കാട്ടുകുളം സജു വർഗീസ് (52), കുന്നംകുളം കിഴൂർ മേക്കാട്ടുകുളം നവീൻ സജു (22), വേലൂർ വെങ്ങിലശ്ശേരി വൈകുണ്ഡം നാരായണൻ നമ്പൂതിരി (59) എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം വണ്ടൂർ ഇരുപത്തിയെട്ടിൽ കുന്നുമ്മൽ അനൂപ് (33), ജാമ്യം ലഭിച്ച മറ്റു മൂന്നുപ്രതികൾ എന്നിവരെ നാട്ടിൽനിന്ന് പിടികൂടിയിരുന്നു.
മേയ് 25നാണ് സംഭവം. വിയ്യൂരിലെ അക്ഷയശ്രീ നിധി ലിമിറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയുമായി ഫോണിൽ ബന്ധപ്പെട്ട പ്രതി സജു വർഗീസ് തൃപ്രയാറിലെ മുത്തൂറ്റ് ഫിനാൻസിൽ ഇയാളുടെ പേരിലുള്ള 148 ഗ്രാം സ്വർണാഭരണങ്ങൾ വിയ്യൂരിലേക്ക് മാറ്റാൻ താൽപര്യം അറിയിക്കുകയായിരുന്നു. മാനേജരുടെ സമ്മതം കിട്ടിയ ജീവനക്കാരി സജുവുമായി തൃപ്രയാറിലെ സ്ഥാപനത്തിലെത്തിയപ്പോൾ ഒരു ദിവസം പത്തു ലക്ഷത്തിൽ താഴെ മാത്രമേ അനുവദിക്കാൻ കഴിയൂ എന്ന് അറിയിച്ചതിനെ തുടർന്ന് 95 ഗ്രാം പണയ സ്വർണാഭരണങ്ങൾ ക്ലോസ് ചെയ്ത് കൈമാറുന്നതിന് സജുവിന്റെ അക്കൗണ്ടിലേക്ക് 9,17,800 രൂപ അയച്ചു കൊടുത്തു. ഈ തുക മറ്റ് പ്രതികൾ പുഴക്കലിലെ ഫെഡറൽ ബാങ്കിൽനിന്ന് പിൻവലിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

