വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം; ചിഞ്ചിലം സതീശൻ അടക്കം മൂന്നുപേര്‍ പിടിയില്‍
text_fieldsസതീശന്, റെനീഷ്, അനി
തൃപ്പൂണിത്തുറ: നിരവധി മോഷണക്കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ തിരുവനന്തപുരം ആറ്റിങ്ങല്‍ ശാസ്താവിള വീട്ടില്‍ സതീശ്കുമാര്‍ എന്ന ചിഞ്ചിലം സതീശന്(40), ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി റെനീഷ് (27), തിരുവനന്തപുരം കടകംപള്ളി കണ്ണാന്തറ കരയില്‍ ജോസിയ നിവാസില്‍ അനി (39) എന്നിവരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
നൂറോളം മോഷണക്കേസില്‍ പ്രതിയായ സതീശന് മൂന്നു മാസമായി ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങി നിരവധി മോഷണങ്ങള്‍ നടത്തി ഒളിവില്‍ കഴിയുകയായിരുന്നു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന് മുന്‍വശം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഉദയംപേരൂര്‍ സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ ഗോപാലകൃഷ്ണന് എന്നയാളുടെ സ്കൂട്ടര്‍ കള്ളത്താക്കോല്‍ ഉപയോഗിച്ച് തുറന്ന് സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ആറുപവനോളം സ്വർണാഭരണം മോഷ്ടിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്.
നടക്കാവ് വലിയകുളം ഭാഗത്തെ ആരാധനാലയങ്ങള്ക്കുസമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിൽനിന്ന് ഇവർ ഇത്തരത്തില്‍ മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്. കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍നിന്നുമാണ് സതീശനെ പിടികൂടിയത്. സതീശനെ മോഷണത്തിന് സഹായിച്ചവരാണ് മറ്റ് രണ്ട് പ്രതികള്‍.
പ്രതികളുടെ പക്കല്‍നിന്ന് നൂറോളം വാഹനങ്ങളുടെ താക്കോല്‍ക്കൂട്ടവും മോഷ്ടിച്ച വാഹനങ്ങളുടെ രൂപമാറ്റം വരുത്തുന്നതിനുള്ള ഉപകരണങ്ങളും 30 ഹെല്‍മറ്റും പണവും പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

