കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം യുവാവ് കൊല്ലപ്പെട്ട കേസ്; ബിജു കൊല്ലപ്പെട്ടത് ക്രൂരമായി, പ്രതി വലയിൽ
text_fieldsകോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിന് സമീപം യുവാവ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. പാളയം പുതിയ കോവിലകം പറമ്പിൽ ബി. ബിജു (38) ഞായറാഴ്ച പുലർച്ച കൊല്ലപ്പെട്ട കേസിലാണ് പ്രതി വലയിലായത്. പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് സൂചന. ടൗൺ അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി തിങ്കളാഴ്ച രാവിലെ സിറ്റി പൊലീസ് കമീഷണർ എ.പി ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു. ലഹരി മാഫിയയാണ് കൊലക്ക് പിന്നിലെന്ന കുടുംബത്തിന്റെ ആരോപണം കമീഷണർ തള്ളി.
സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ശരീരത്തിൽ 45 കുത്തുകൾ ഏറ്റാണ് ബിജു മരിച്ചത്. 18 കുത്തുകളും കഴുത്തിലായിരുന്നു. മൂർച്ചയുള്ള കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇത്ര ക്രുരമായ കൊലപാതകമായിട്ടും ഒരു നിലവിളിയുടെ ശബ്ദം പോലും ഉയർന്നതായി ആരും കേട്ടില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
അതേസമയം, സംഭവത്തിന് പിന്നിൽ ലഹരിമാഫിയയുടെ ബന്ധമുണ്ടെന്നും ഓപറേഷൻ തൂഫാന്റെ ഭാഗമായി പൊലീസിന് വിവരം നൽകിയതിലുള്ള വൈരാഗ്യമാണ് കാരണമെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. സ്വന്തം വീടിനോട് ചേർന്ന് കുടുംബത്തിന്റെ തന്നെ മറ്റൊരു ഒറ്റമുറി വീട്ടിലാണ് ബിജു താമസിച്ചിരുന്നത്.
ക്ഷീരകർഷകനായ ബിജു പശുവിനെ കറക്കാൻ പുലർച്ച ഉണരാത്തത് ശ്രദ്ധയിൽപ്പെട്ട അമ്മ ബേബി മകൻ ഉറങ്ങുന്ന മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കസബ ഇൻസ്പക്ടർ ജിമ്മി, എസ്.ഐ നിമിൻ കെ. ദിവാകരൻ, ക്രൈംസ്‌ക്വാഡ് അംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

