ബംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ചു; ലിവ് ഇൻ പങ്കാളി അറസ്റ്റിൽ
text_fieldsബംഗളൂരു: യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ചം. സംഭവത്തിൽ ലിവ് ഇൻ പങ്കാളിയെ അറസ്റ്റ് ചെയ്തു. സൗത്ത് ബംഗളുരുവിലെ വാടകവീട്ടിൽ താമസിക്കുന്ന ആശ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആശയുടെ ലിവ് ഇൻ പങ്കാളി മുഹമ്മദ് ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് ബംഗളൂരുവിലെ ഗാർബേജ് ട്രക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ബംഗളൂരു പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. അന്വേഷണം തുടങ്ങുകയും ചെയ്തു.
സി.സി.ടി.വി ഫൂട്ടേജുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വൈകാതെ അന്വേഷണം 33കാരനായ മുഹമ്മദ് ഷംസുദ്ദീനിൽ എത്തുകയായിരുന്നു. അസം സ്വദേശിയാണിയാൾ.
40കാരിയായ ആശയുമായി ഒന്നരവർഷത്തിലേറെയായി ലിവ് ഇൻ റിലേഷനിലായിരുന്നു ഷംസുദ്ദീൻ. സൗത്ത് ബംഗളൂരുവിലെ ഹുളിമാവിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. ആശയും ഷംസുദ്ദീനും നേരത്തേ വിവാഹം കഴിച്ചിട്ടുണ്ട്. ആ ബന്ധങ്ങളിൽ രണ്ടുപേർക്ക് രണ്ട് മക്കൾ വീതവുമണ്ടെന്നും പൊലീസ് പറഞ്ഞു. ആശയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. സൗത്ത് ബംഗളൂരുവിലെ അയൽക്കാരോട് തങ്ങൾ ഭാര്യാഭർത്താക്കൻമാരാണെന്നാണ് ആശയും ഷംസുദ്ദീനും പറഞ്ഞിരുന്നത്. വീട്ടുജോലിക്കാരിയായും ആശ ജോലിചെയ്തിരുന്നു. ഷംസുദ്ദീന്റെ ഭാര്യയും കുട്ടികളും അസമിലാണ്.
ആശയുമായി പലപ്പോഴും വഴക്കിടാറുണ്ടെന്ന് ഷംസുദ്ദീൻ പൊലീസിനോട് പറഞ്ഞു. ഇങ്ങനെയൊരു വഴക്കാണ് മർദനത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്. ആശയെ കൊലപ്പെടുത്തിയ ശേഷം, ഷംസുദ്ദീൻ മൃതദേഹം ചാക്കിൽ കെട്ടി ബൈക്കിൽ ഗാർബേജ് ട്രക്കിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതെല്ലാം സി.സി.ടി.വിയിൽ വ്യക്തമാണ്. കൃത്യം നടത്തിയ ശേഷം പ്രതി ഒളിവിൽ പോവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

