ഭാര്യയെയും മകളെയും മർദിച്ച യുവാവ് അറസ്റ്റിൽ, പിടികൂടാൻ ശ്രമിക്കവേ പൊലീസിനും മർദനം
text_fieldsപത്തനംതിട്ട: ഭാര്യയെയും മകളെയും മർദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടിൽ ശിവരാജന്റെ മകൻ ജിജിക്കുട്ടൻ ഉല്ലാസാണ് (39) പിടിയിലായത്.
ഇയാൾ ശനിയാഴ്ച വൈകീട്ട് വീട്ടിൽ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പൊലീസ് കൺട്രോൾ റൂമിൽനിന്ന് സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ്.ഐ രാജീവും സംഘവും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്രമാസക്തനായ യുവാവ് പൊലീസിനുനേരെ തിരിയുകയായിരുന്നു.
മൽപിടിത്തത്തിനിടെ എസ്.ഐ രാജീവിന്റെ ഇടതുകൈപ്പത്തി കടിച്ച് പരിക്കേൽപിച്ചു. തടയാൻ തുനിഞ്ഞ സി.പി.ഒ ഗിരീഷ് കുമാറിന്റെ വലതുകൈപ്പത്തി ബലമായി പിടിച്ചുതിരിച്ചതിനെത്തുടർന്ന് ചെറുവിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായി. സി.പി.ഒ വിഷ്ണുവിന് ചവിട്ടേറ്റു.
പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിന്റെ നിർദേശത്തെതുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഏറെ സമയത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ കീഴടക്കിയത്.
വീട്ടിൽ ഭാര്യയുമായി നിരന്തരം വഴക്കിടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്ന ഇയാൾക്കെതിരെ ഭാര്യയെയും മകളെയും മർദിച്ചതിന് വേറെ കേസെടുത്തു. ഭാര്യയെ മർദിച്ച് അവശയാക്കുകയും വെട്ടുകത്തിയുടെ പിടികൊണ്ട് തലക്ക് പിന്നിൽ ഇടിക്കുകയും ചെയ്ത പ്രതിയെ മകൾ തടഞ്ഞപ്പോൾ വെട്ടുകത്തിയുടെ പിടി ഉപയോഗിച്ച് ചുണ്ടിൽ ഇടിച്ച് പരിക്കേൽപിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

