ഷാബാ ശെരീഫിന്റെ മൃതദേഹം മുറിക്കാനുള്ള കത്തിയും വാളും വാങ്ങിയത് നിലമ്പൂരിൽനിന്ന്
text_fieldsനിലമ്പൂർ: നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാൻ കത്തിയും വാളും വാങ്ങിയത് നിലമ്പൂർ ജില്ല ആശുപത്രി റോഡിലെ ഹാർഡ് വെയർ കടയിൽനിന്ന്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ നിലമ്പൂർ സി.ഐ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് പ്രതി നൗഷാദുമായി കടയിലെത്തി തെളിവെടുപ്പ് നടത്തി. വെട്ടുകത്തിയും വാളും മറ്റും വാങ്ങിയ ബില്ലിന്റെ കോപ്പി കടയിൽനിന്ന് പൊലീസിന് ലഭിച്ചു.
അയ്യായിരത്തോളം രൂപയുടെ സാധനങ്ങളാണ് നൗഷാദ് ഇവിടെനിന്ന് വാങ്ങിയത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ കാറിലാണ് ഇയാൾ ആയുധങ്ങൾ വാങ്ങാനെത്തിയത്. മുഖ്യപ്രതി ഷൈബിന്റെ അടുത്ത കൂട്ടാളിയായ നൗഷാദുമായി നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ക്രൂരമായ കൊലപാതകം നടത്തിയെന്നതിന് ശക്തമായ തെളിവുകളാണ് ഇവ. നിലമ്പൂർ ജില്ല ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കുശേഷം നൗഷാദിനെ വൈകീട്ട് മഞ്ചേരി കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലടച്ചു. ഷൈബിൻ അഷ്റഫിനെയും കൂട്ടാളികളെയും ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ നൗഷാദിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
നിലമ്പൂർ: നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്റെ കൊലപാതകക്കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മദ് അജ്മൽ (30), ചീര ഷഫീഖ് (28) എന്നിവരുടെ ലുക്ക്ഔട്ട് നോട്ടീസാണ് നിലമ്പൂർ പൊലീസ് പുറത്തുവിട്ടത്. ഇവരെ എവിടെ കണ്ടാലും വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിലമ്പൂർ ഡിവൈ.എസ്.പി: 9497940890, നിലമ്പൂർ സി.ഐ: 9497987173, നിലമ്പൂർ എസ്.ഐ: 9497980671. ഒളിവിൽ പോയ പ്രതികളിൽ ഷമീം, ഷബീബ് റഹ്മാൻ എന്നിവർ നിലമ്പൂർ രാധ വധശ്രമക്കേസിൽ പ്രതികളാണ്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫ് പൊലീസ് പിടിയിലായ ദിവസംതന്നെ പാസ്പോർട്ടുകളുമായി മറ്റുപ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഫോണുകൾ സ്വിച്ച് ഓഫാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.