അധികാര പരിധിയല്ലാത്ത സ്റ്റേഷനിൽ ഗുണ്ട നേതാവിനെ സന്ദർശിച്ച് ഡിവൈ.എസ്.പി
text_fieldsകോട്ടയം: അറസ്റ്റ് ചെയ്ത രാത്രി സ്റ്റേഷനിലെത്തിയ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി, അരുൺ ഗോപനെ സന്ദർശിച്ചിരുന്നു. തന്‍റെ അധികാര പരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തി സെല്ലില്‍ കഴിഞ്ഞിരുന്ന അരുണുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യം സ്പെഷല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഐ.ജി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുമായി അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
സി.ഐ അടക്കമുള്ളവർക്ക് മാസപ്പടി നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ രാഷ്ട്രീയ ക്വട്ടേഷനുകളും ഏറ്റെടുത്തിരുന്ന അരുൺ കണ്ണൂരിലെ പേരാവൂരിൽ സി.പി.എം പ്രവർത്തകൻ ഷാജിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയാണ്.
ഏറ്റുമാനൂരിൽ എക്സൈസ് 65 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ, തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കേസുണ്ട്.
കോട്ടയത്തെ മറ്റൊരു ഗുണ്ടനേതാവായ അലോട്ടിയും അരുൺ ഗോപനും തമ്മിലുള്ള ശത്രുത പലപ്പോഴും സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. ഇരുസംഘവും തമ്മിൽ ഏറ്റുമുട്ടുന്നതും പതിവായിരുന്നു. ഇപ്പോൾ അലോട്ടിലും ജയിലിലാണ്. പലതവണ അറസ്റ്റിലായിട്ടുള്ള അരുൺ ജാമ്യത്തിലിറങ്ങി വീണ്ടും ഗുണ്ടപ്രവർത്തനങ്ങൾ തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

