യുവാവിനെ അടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsശ്രീഗുരു
തലശ്ശേരി: ചാലാട് മുള്ളങ്കണ്ടി എരത്താൻകണ്ടി വീട്ടിൽ ഭരതന്റെ മകൻ പി.എം. ഷൈജുവിനെ (41) അടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 40,000 രൂപ പിഴയും. എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരു (44) വിനെയാണ് തലശ്ശേരി രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 2018 ഡിസംബർ 12 ന് രാത്രി 10.30 ഓടെയാണ് സംഭവം.
കണ്ണൂർ പള്ളിയാംമൂലയിൽ ആൾപാർപ്പില്ലാത്ത സ്ഥലത്ത് ഷൈജുവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 13ന് പുലർച്ചെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ജില്ല ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 14 ന് മരിച്ചു. പയ്യാമ്പലത്ത് ജിത്തു എന്നയാളുടെ സ്ഥലം നോട്ടക്കാരനാണ് പ്രതി ശ്രീഗുരു.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം കൊല നടത്തിയെന്നാണ് കേസ്. പയ്യാമ്പലത്തെ ഷെഡിൽ താമസിക്കുന്ന ശ്രീഗുരു അവിടെ സൂക്ഷിച്ചിരുന്ന മരവടി കൊണ്ട് ചാലാട് പടന്നപ്പാലം ബീച്ച് റോഡിൽ വെച്ച് ഷൈജുവിന്‍റെ തലക്കും ഇടത് കൈക്കും കഴുത്തിനും അടിച്ചു. നിലത്ത് വീണ ഷൈജുവിനെ വലിച്ചിഴച്ച് കൊണ്ടുപോയി ആൾ പാർപ്പില്ലാത്ത സ്വലത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചുവെന്നാണ് കേസ്.
കണ്ണൂർ കൺട്രോൾ റൂം എസ്.ഐ പി.കെ. ദിനേശ് കുമാറിന്‍റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയ പ്രതിയെ ചെന്നൈ കോവൈ പുത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പൊലീസ് ഇൻസ്പെക്ടറായിരുന്ന ടി.കെ. രത്നകുമാർ അന്വേഷണം നടത്തിയ കേസിൽ എ.സി.പി പ്രദീപൻ കണ്ണിപൊയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

