വിധവക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കടപ്ര ഗ്രാമപഞ്ചായത്തിൽ പരുമല ഓടാട്ട് കിഴക്കേതിൽ കെ.എം. ബഷീറിനെയാണ് (48) മാന്നാർ പൊലീസ് പിടികൂടിയത്. 2020ൽ പത്രത്തിലെ മാട്രിമോണിയൽ പരസ്യത്തിലെ ഫോൺ നമ്പറിൽ നിന്നാണ് തുടക്കം.
ഇടനിലക്കാരനായി നിന്ന് പ്രവർത്തിക്കുകയാണെന്ന് പറഞ്ഞായിരുന്നു സംസാരം. പിന്നീട് സ്ത്രീയുടെ വീട്ടിൽ എത്തിയ ശേഷം പ്രതി താൻ ചങ്ങനാശ്ശേരി സ്വദേശിയായ അഫ്സലാണെന്ന പേരിൽ പരിചയപ്പെട്ട ശേഷം പരസ്പരം സൗഹൃദമായി. പിന്നീട് നിരന്തരം സ്ത്രീയുടെ വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പരാതി നൽകുമെന്ന് പറഞ്ഞ സ്ത്രീയോട് വിവാഹവാഗ്ദാനം നൽകി അനുനയിപ്പിച്ചു. തുടർ ദിവസങ്ങളിൽ സ്ഥിരമായി വീട്ടിൽ എത്തിയിരുന്ന പ്രതി പലതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തതായും നിരന്തരം തന്നെ പീഡിപ്പിച്ചതായും വിധവയായ സ്ത്രീ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ജൂണിൽ തന്നോടുള്ള ഇടപെടലിൽ വ്യത്യാസം തോന്നിയതിനെ തുടർന്ന് കൊടുത്ത പണം തിരികെ ചോദിച്ചു. അപ്പോൾ മുതൽ പ്രതിയിൽ നിന്ന് ജീവന് ഭീഷണിയുണ്ടായി. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. തുടർന്നാണ് മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇൻസ്‌പെക്ടർ എസ്.വി. ബിജു, എസ്.ഐ സുദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ അരവിന്ദ്, വിനീത്, അനന്ദു ബാലു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

