സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയ കേസിൽ വടക്കഞ്ചേരി സ്വദേശിനി പിടിയിൽ
text_fieldsപ്രിൻസി
ഒറ്റപ്പാലം: റിട്ട. റവന്യു ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം ആസൂത്രിതമായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വടക്കഞ്ചേരി സ്വദേശിനി പിടിയിൽ. വടക്കഞ്ചേരി പരുവശ്ശേരി യു.എസ്.ബി ഗാർഡനിൽ പ്രിൻസി (46) ആണ് പിടിയിലായത്. റിട്ട. ഉദ്യോഗസ്ഥനായ ലക്കിടി മംഗലം സ്വദേശിയുടെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് പ്രിൻസിയെ അറസ്റ്റ് ചെയ്തത്.
2006ൽ ലാൻഡ് ട്രിബ്യൂണലിൽ ജോലിചെയ്തിരുന്ന കാലത്താണ് പരാതിക്കാരൻ പ്രിൻസിയെ കണ്ടുമുട്ടുന്നത്. പട്ടയ സംബന്ധമായ ആവശ്യത്തിനായി ഓഫിസിലെത്തിയ പ്രിൻസിയുമായുള്ള പരിചയം പിന്നീട് സൗഹൃദത്തിലേക്ക് വഴിമാറി. സൗഹൃദത്തിന്റെ പേരിൽ പലപ്പോഴായി ഇദ്ദേഹത്തിൽനിന്ന് പണവും വസ്ത്രങ്ങളും മൊബൈൽ ഫോണുകളും പ്രിൻസി കൈക്കലാക്കിയതായി പറയുന്നു. ഒരു ഘട്ടത്തിൽ ഉദ്യോഗസ്ഥനുമായുള്ള സൗഹൃദം കുടുംബത്തിൽ അറിഞ്ഞെന്നും കുടുംബം തകർന്നെന്നും വേറെ വീട് വാങ്ങണമെന്നും പറഞ്ഞതിനാൽ കേരള ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപ വായ്‌പയെടുത്ത് നൽകേണ്ടി വന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു.
വിവരങ്ങൾ ബന്ധുക്കളോട് പറഞ്ഞ് കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി മാസാമാസം പണം കൈക്കലാക്കാനും ആരംഭിച്ചു. ഇതോടെയാണ് റിട്ട. ഉദ്യോഗസ്ഥൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒട്ടേറെ സർക്കാർ ഉദ്യോഗസ്ഥരെ സമാന രീതിയിൽ പ്രതി വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കോടതി പ്രിൻസിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

