കർണാടകയിൽ ലോഡ്ജ്മുറിയിൽ അതിക്രമിച്ചു കയറി ആറംഗ സംഘം മിശ്രവിവാഹിതരായ ദമ്പതികളെ ആക്രമിച്ചു
text_fieldsബംഗളൂരു: കർണാടകയിലെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചുകയറിയ ആറംഗസംഘം മിശ്രവിവാഹിതരായ ദമ്പതികളെ ക്രൂരമായി മർദിച്ചു. വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്ന ദമ്പതികളാണെന്നാരോപിച്ചായിരുന്നു മർദനം. വ്യത്യസ്ത മതവിശ്വാസം പുലർത്തുന്നവരെന്നാരോപിച്ച് ദിവസങ്ങൾക്ക് മുമ്പ് സഹോദരങ്ങളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. ദമ്പതികളെ മർദിക്കുന്ന ദൃശ്യങ്ങൾ അക്രമികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലാണ് സംഭവം.
വാതിലിൽ മുട്ടിയ ശേഷം ആറുപേർ ഹോട്ടൽമുറിയുടെ പുറത്ത് കാത്തുനിൽക്കുന്നത് വിഡിയോയിൽ കാണാം. ഉടൻ തന്നെ ഒരു യുവാവ് വാതിൽ തുറന്നു. അകത്തിരുന്ന യുവതി ശിരോവസ്ത്രം കൊണ്ട് തലമറക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
അക്രമികൾ യുവതിയെ അടിച്ചു താഴെയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമികൾ വളഞ്ഞിട്ട് പൊതിരെ തല്ലുകയും ചെയ്തു. അക്രമികളിലൊരാൾ യുവതിയെ കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചിഴച്ചു. യുവതി തലമറക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ അത് വലിച്ചൂരിയെറിയുകയും ചെയ്തു. ഇതുസംബന്ധിച്ച് ഹനഗൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ദമ്പതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

