തെരുവോരങ്ങളിൽ പൂച്ചകളെ ക്രൂരമായി കൊന്നൊടുക്കിയ കേസിൽ 40 കാരൻ അറസ്റ്റിൽ
text_fieldsമുംബൈ: മഹാരാഷ്ട്ര ചെമ്പൂർ മേഖലയിൽ നിരവധി തെരുവ് പൂച്ചകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 40 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റായ്ഗഡ് ജില്ലയിലെ പൻവേൽ സ്വദേശിയായ ശിവ കേശവ് ജോഷി ആണ് പിടിയിലായത്. നിരുപദ്രവകാരികളായ മൃഗങ്ങളോട് കാണിച്ച ഈ ക്രൂരത സമൂഹത്തിൽ വലിയ ഞെട്ടലും ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചെമ്പൂർ പഞ്ജ്രാപോൾ പ്രദേശത്ത് മൃഗങ്ങളെ പരിപാലിക്കുന്ന റുബീന പത്താൻ എന്ന യുവതിയാണ് ഈ ദാരുണമായ കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. പ്രദേശത്ത് ചിന്നിച്ചിതറിയ നിലയിൽ നിരവധി പൂച്ചകളുടെ ജഡങ്ങൾ ഇവർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം ഇവിടെ നിന്ന് അത്തരം ആറ് ജഡങ്ങളാണ് വീണ്ടെടുത്തത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായതോടെ മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ഇന്ത്യയുടെ പ്രതിനിധികളും റുബീന പത്താനും ചേർന്ന് ആർ.സി.എഫ് പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. കുറ്റവാളിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പരാതിയെത്തുടർന്ന് സജീവമായ അന്വേഷണത്തിലേക്ക് കടന്ന പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ജോഷിയെ തിരിച്ചറിഞ്ഞതും പിന്നീട് പിടികൂടിയതും. കടുത്ത ദേഷ്യത്തിലാണ് താൻ ഈ കൃത്യം ചെയ്തതെന്നാണ് ചോദ്യം ചെയ്യലിൽ ജോഷി സമ്മതിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളോ മാനസിക പ്രശ്നങ്ങളോ ഉണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ഈ പൈശാചിക കൃത്യത്തിന് ഇരകളായ പൂച്ചകൾക്ക് നീതി ഉറപ്പാക്കാനായി ശക്തമായ നിയമനടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 (മൃഗങ്ങളെ കൊന്നോ പരിക്കേൽപ്പിച്ചോ ദ്രോഹിക്കൽ), പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഒഫ് അനിമൽസ് ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ആർ.സി.എഫ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

