40 അംഗ സംഘത്തിന്റെ ആക്രമണം; വീടുകൾ ആക്രമിച്ചു, വാഹനങ്ങൾ തകർത്തു, നാല് പേർക്ക് വെട്ടേറ്റു
text_fieldsകൈലാത്ത്കോണം എൽ.പി.എസ് ജങ്ഷൻ പ്രദേശത്ത് അക്രമികൾ തകർത്ത ബൈക്കും കാറും
ആറ്റിങ്ങൽ: കൈലാത്ത്കോണം എൽ.പി.എസ് ജങ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിനിടെ 40 അംഗ സംഘത്തിന്റെ ഗുണ്ടാ ആക്രമണത്തിൽ വിറങ്ങലിച്ച് നാട്. വീടുകളിൽ ആക്രമിച്ച് നാലുപേർക്ക് പരിക്കേൽപ്പിച്ചു. 11 വാഹനങ്ങൾ തകർത്തു. ഒമ്പത് ബൈക്ക്, രണ്ട് കാർ എന്നീ വാഹനങ്ങളാണ് പൂർണമായും തകർത്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവങ്ങൾക്ക് തുടക്കം. ഗുണ്ടകളുടെ ആക്രമണത്തിൽ നാലു പേർക്ക് വെട്ടേറ്റിരുന്നു. സംഘാടക സമിതി അംഗങ്ങളായ ദീപു, ഉണ്ണി, അനൂപ്, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ ഉണ്ണിയുടെ തലയോട്ടി തകർന്നു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാലംഗ സംഘം എത്തി ഓണാഘോഷത്തിനിടയിൽ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. കമ്മറ്റി അംഗങ്ങൾ അവരെ പിന്തിരിപ്പിച്ചു പറഞ്ഞുവിട്ടു. ഇവർ 40 ഓളം വരുന്ന സംഘമായി വീണ്ടും 11 മണിയോടെ എത്തി. പ്രദേശത്ത് വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിൽ ഭയന്ന് ഞങ്ങൾക്ക് പല വഴിക്ക് ഓടി. തുടർന്ന് അക്രമികൾ വീടുകൾ തിരഞ്ഞ് പിടിച്ച് ആക്രമണം അഴിച്ചുവിട്ടു. ആക്രമത്തിൽ രണ്ട് വീടുകൾക്ക് സാരമായ നാശനഷ്ടം ഉണ്ടായി. വീടുകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകർത്തത്. രണ്ട് കാറുകൾ പൂർണമായും അടിച്ചു തകർക്കുകയായിരുന്നു. പ്രദേശത്തെ ലഹരി മാഫിയയാണ് അക്രമത്തിന് പിന്നിൽ എന്ന് നാട്ടുകാർ ആരോപിച്ചു. ലഹരി വിരുദ്ധ പരിപാടികൾക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവരുടെ വീടുകൾക്ക് നേരെയാണ് അക്രമം നടന്നത്.
അതിനാൽ ആസൂത്രിത അക്രമം ആയിരുന്നു നടന്നത് എന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മൂന്നുപേർ അറസ്റ്റിൽ
അറസ്റ്റിലായ ശ്രീജിത്ത്, രാഹുൽ, മിഥുൻ
മംഗലപുരം: മംഗലപുരം കൈലാത്തു കോണത്തെ ഗുണ്ടാ ആക്രമണത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറക്കട അമ്പാടി നിവാസിൽ ശ്രീജിത്ത് (19), ആലപ്പുറം കുന്ന് ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (25), കൈലാത്തു കോണം വി.എസ് നിവാസിൽ മിഥുൻ (19) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വെട്ടുകത്തി, വടിവാൾ, പൈപ്പ് എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. മംഗലപുരം കൈലാത്തു കോണം ഗവ.എൽപി എസിനു മുന്നിൽ വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

