എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; ദമ്പതികളായ നാലുപേർക്കെതിരെ കേസ്
text_fieldsകായംകുളം: കണ്ടല്ലൂരിൽ അനധികൃത മദ്യവിൽപന പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ദമ്പതികൾക്കെതിരെ കേസ്. സിവിൽ എക്സൈസ് ഓഫിസർമാരായ വർഗീസ് പയസ് (36), രാജേഷ് കുമാർ (51) എന്നിവർക്കാണ് മർദനമേറ്റത്.
സംഭവത്തിൽ കണ്ടല്ലൂർ വടക്ക് ശ്രീനിലയത്തിൽ ശ്രീലാൽ, ഭാര്യ സൗമ്യ, പിതാവ് ശ്രീധരൻ, മാതാവ് രത്നമ്മ എന്നിവരെ പ്രതികളാക്കി കനകക്കുന്ന് പൊലീസ് കേസെടുത്തു.ശനിയാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. ശ്രീലാലിന്റെ വീട് കേന്ദ്രീകരിച്ച് മദ്യ കച്ചവടം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധനയ്ക്കായി എത്തിയത്.
വീടിന്റെ അടുക്കള ഭാഗത്ത് എത്തിയ ഉദ്യോഗസ്ഥരെ വീട്ടുകാർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം എന്നീ കുറ്റകൃത്യങ്ങളിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

