പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; അധ്യാപകന് 36 വർഷം കഠിന തടവ്
text_fieldsപ്രതി സി. മുനീർ
തലശ്ശേരി: പത്ത് വയസുകാരനെ പലപ്പോഴായി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്റസ അധ്യാപകന് വ്യത്യസ്ത വകുപ്പുകളിലായി 36 വർഷം കഠിനതടവും 2,05,000 രൂപ പിഴയും. കതിരൂർ പൊന്ന്യം സറാമ്പി ഹിദായത്തുൽ ഇസ് ലാം ഹയർസെക്കൻഡറി മദ്റസയിൽ മതാധ്യാപകനായ കോട്ടയം മൗവ്വേരി ദാറുൽ ഹുദാ ഹൗസിൽ സി. മുനീറിനെ (46) ആണ് തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി എം.ടി. ജലജാ റാണി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം അധിക കഠിന തടവ് അനുഭവിക്കണം. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി മദ്റസയിൽ പഠിക്കുന്ന കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കൂത്തുപറമ്പ് സൗത്ത് എൽ.പി സ്കൂളിലെ അറബി അധ്യാപകനുമാണ് പ്രതി. പലപ്പോഴായി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമവും കഠിനമായ ലൈംഗിക കൈയേറ്റവും നടത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കതിരൂർ പൊലീസ് സ്റ്റേഷനിൽ ക്രൈം 199/17 നമ്പറായി രജിസ്റ്റർ ചെയ്ത കേസ്.
പോക്സോ ആക്ട് പ്രകാരം 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കഠിന തടവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 506 (1) പ്രകാരം ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരു മാസം കഠിനതടവും, 377 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കഠിനതടവും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും പിഴ സംഖ്യ അതിജീവിതന് നൽകണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. കതിരൂർ പൊലീസ് സബ് ഇൻസ്പെക്ടർ എസ്. സുകേഷ് രജിസ്റ്റർ ചെയ്ത കേസിൽ കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടറായിരുന്ന യു. പ്രേമനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

