ദലിത് ബാലനെ മർദിച്ചു, പാന്റിൽ തേളിനെ ഇട്ടു; മൂന്ന് അധ്യാപകർക്കെതിരെ കേസ്
text_fieldsപ്രതീകാത്മക ചിത്രം
ഷിംല: സ്കൂളിൽ എട്ട് വയസ്സുള്ള ദലിത് വിദ്യാർഥിയെ മർദിക്കുകയും പാന്റിൽ തേളിനെ ഇടുകയും ചെയ്തതതിന് ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സർക്കാർ സ്കൂളിലാണ് സംഭവം.
ഹെഡ്മാസ്റ്റർ ദേവേന്ദ്രയും അധ്യാപകരായ ബാബു റാമും കൃതിക താക്കൂറും ഒരു വർഷത്തോളമായി തന്റെ മകനെ പതിവായി മർദിക്കാറുണ്ടെന്ന് ഷിംല ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി സർക്കാർ പ്രൈമറി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. തുടർച്ചയായി മർദിച്ചതിനാൽ കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വരികയും കർണപുടത്തിന് പരിക്കേൽക്കുകയും ചെയ്തതായി പിതാവ് പറഞ്ഞു. അധ്യാപകർ മകനെ സ്കൂളിലെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി പാന്റിൽ തേളിനെ ഇട്ടതായും അദ്ദേഹം പറഞ്ഞു.
പരാതിയെ തുടർന്ന്, ഭാരതീയ ന്യായ സംഹിതയിലെ 127(2), 115(2), 351(2), 3(5) എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. കൂടാതെ, എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം ബലമായി വസ്ത്രം അഴിപ്പിച്ചതിനും അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്തതിനും പട്ടികജാതി/പട്ടികവർഗ സമുദായക്കാർക്ക് നേരെയുള്ള കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.
ഒക്ടോബർ 30 ന് പ്രധാനാധ്യാപകൻ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവ് പറഞ്ഞു. ഇക്കാര്യം പുറത്തുപറഞ്ഞാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ചുട്ടുകൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുകയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും ഇവർ താക്കീത് ചെയ്തിരുന്നതായി പിതാവ് പറഞ്ഞു.
കൃതിക താക്കൂറിന്റെ ഭർത്താവ് നിതീഷ് താക്കൂർ കഴിഞ്ഞ ഒരു വർഷമായി അവരുടെ സ്വന്തം സ്കൂളിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചു. സ്കൂളിലെ അധ്യാപകർ ജാതി വിവേചനം പുലർത്തുന്നതായും പരാതിയുണ്ട്. നേപ്പാളി, ഹരിജൻ വിദ്യാർഥികളെ ഭക്ഷണ സമയത്ത് രജ്പുത് വിദ്യാർഥികളിൽ നിന്ന് വേറിട്ടാണ് ഇരുത്തുക.
രോഹ്രുവിൽ അധ്യാപകർ വിദ്യാർഥികളെ മർദിക്കുകയും ജാതി വിവേചനം കാണിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. വിദ്യാർഥിയെ മുള്ളുവടി കൊണ്ട് അടിച്ചതിന് രോഹ്രു ഗവാനയിലെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. ഉയർന്ന ജാതിക്കാരുടെ വീട്ടിൽ കയറിയെന്നാരോപിച്ച് കാലിത്തൊഴുത്തിൽ പൂട്ടിയിട്ടതിനെ തുടർന്ന് ലിംഡ ഗ്രാമത്തിൽ 12 വയസ്സുള്ള ദലിത് ആൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

