ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 21 വര്‍ഷത്തിനുശേഷം പിടിയില്‍
text_fieldsഅഞ്ചൽ: മോഷണക്കേസിൽ പിടിക്കപ്പെടുകയും പിന്നീട് ജാമ്യം നേടി മുങ്ങുകയും ചെയ്ത പ്രതി 21 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. പത്തനംതിട്ട ചെന്നീര്‍ക്കര മാത്തൂര്‍ പുത്തേത്തു സ്വാതി ഭവനില്‍ അനില്‍കുമാര്‍ (52) ആണ് പിടിയിലായത്.
2000 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചല്‍ തഴമേല്‍ നിലാഷ് ഭവനില്‍ അബ്ദുല്‍ റഷീദ് എന്നയാളുടെ വീട്ടില്‍ കവര്‍ച്ച നടത്തി അഞ്ചേകാല്‍ പവന് സ്വര്‍ണം, 44000 രൂപ, വി.സി.ആര്, ടേപ് റെക്കോര്‍ഡര്‍ അടക്കമുള്ളവ അപഹരിച്ചതാണ് കേസ്. കേസില്‍ മുഖ്യപ്രതികളും പത്തനംതിട്ട സ്വദേശികളുമായ മണിക്കുട്ടന് എന്ന ബ്രഹ്മാത്മന്‍, സന്തോഷ് എന്ന കൊച്ചുമോന് എന്നിവരെയും ഇവര്‍ കവര്‍ച്ച ചെയ്യുന്ന സ്വര്‍ണമടക്കം വാങ്ങി വില്പന നടത്തുന്ന അനില്‍കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അനില്‍ കുമാർ 13 വര്‍ഷം ഡല്‍ഹിയില്‍ ഒളിവില്‍ പാര്‍ത്തു.
പിന്നീട്, നാട്ടിലെത്തി വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ശേഷം ഇപ്പോള്‍ കൊച്ചിയിലെ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ജോലി ചെയ്തുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അഞ്ചല്‍ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ അവിടെയെത്തി പിടികൂടുകയായിരുന്നു. പത്തനംത്തിട്ട, അടൂര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണക്കേസ് നിലവിലുണ്ട്. ആദ്യ ഭാര്യ തീകൊളുത്തി മരിച്ച കേസിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചല്‍ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ്കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സെബിന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

