അടച്ചിട്ടുപോയ വീടിന്റെ പിൻവശത്തെ വാതിൽ തകർത്ത് 20 പവൻ കവർന്നു
text_fieldsഏലംകുളം എളാട് വീട്ടിൽ മോഷ്ടാക്കൾ മൺവെട്ടി ഉപയോഗിച്ച് തകർത്ത വാതിൽ
പെരിന്തൽമണ്ണ: ഏലംകുളം മുതുകുർശ്ശി എളാട്ട് വീട് കുത്തിത്തുറന്ന് മോഷണം. കുന്നത്ത് പറമ്പൻ വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ പരാതിപ്പെട്ടു. എൽ.ഐ.സി ഏജന്റായ വാസുദേവനും കുടുംബവും ഞായറാഴ്ച പുലർച്ചെ എറണാകുളത്തേക്ക് പോയതായിരുന്നു.
രാത്രി പതിനൊന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. മൺവെട്ടി ഉപയോഗിച്ചാണ് പിൻവശത്ത് വാതിൽ തകർത്തത്.
മുറിക്കകത്ത് അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ പരാതിപ്പെട്ടു. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. മലപ്പുറത്തു നിന്നെത്തിയ ഡോഗ് സ്ക്വാഡും പരിശോധിച്ചു. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു.