Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightWayanadchevron_rightമെന്റർ അധ്യാപകരുടെ...

മെന്റർ അധ്യാപകരുടെ കരാർ പുതുക്കിയില്ല; ജോലി നഷ്ടമായത് 300ഓളം പേർക്ക്

text_fields
bookmark_border
മെന്റർ അധ്യാപകരുടെ കരാർ പുതുക്കിയില്ല; ജോലി നഷ്ടമായത് 300ഓളം പേർക്ക്
cancel
camera_alt

ജോലി നഷ്ടപ്പെട്ട മെന്റർ അധ്യാപകർ നടത്തിയ കലക്ടറേറ്റ്‌ ധർണ

കൽപറ്റ: വയനാട്ടിലടക്കം ഒമ്പതുവർഷമായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവന്ന മെന്റർ അധ്യാപകരുടെ കരാർ പുതുക്കിയില്ല. ഇത്തവണ കരാർ പുതുക്കാതായതോടെ വയനാട്ടിലടക്കമുള്ള 300ഓളം പേരുടെ ജോലിയാണ് നഷ്ടമായത്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് 2017ലാണ് ഈ അധ്യാപകരെ നിയമിച്ചത്. വയനാട്, അട്ടപ്പാടി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലായി ആകെ 326 മെന്റർ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. വയനാട്ടിൽ 241, അട്ടപ്പാടിയിൽ 26, പാലക്കാട് 30, മലപ്പുറം 29 എന്നിങ്ങനെയായിരുന്നു അധ്യാപകരുടെ എണ്ണം. കരാർ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ നിയമനം. ഓരോ വർഷവും കരാർ പുതുക്കിവരികയായിരുന്നു. എന്നാൽ, 2026-27 അധ്യയനവർഷം പുതിയ വിജ്ഞാപനം ഇറങ്ങുമെന്നും അതിനാൽ ഇതുവരെ ജോലി ചെയ്തിരുന്നവരെ സേവനത്തിൽ തുടരാൻ അനുവദിക്കേണ്ടതില്ലെന്നുമാണ് കഴിഞ്ഞദിവസം സർക്കാർ ഉത്തരവിട്ടത്.

നടപടിക്കെതിരെ സി.പി.എം രംഗത്തെത്തി. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽ.ഡി.എഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യു.ഡി.എഫ് സർക്കാറിന്റെ നടപടി മനുഷ്യത്വ വിരുദ്ധവും ആദിവാസി വിഭാഗങ്ങളോടുള്ള ക്രൂരതയുമാണെന്ന്‌ ജില്ല സെക്രട്ടേറിയറ്റ്‌ ആരോപിച്ചു. ഒമ്പതുവർഷമായി ജോലി ചെയ്യുന്ന ഗോത്രവിഭാഗക്കാരായ മുന്നൂറോളം അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇതിൽ 241 പേർ വയനാട്ടിലാണ്‌. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ വിപ്ലവകരമായ നടപടിയായിരുന്നു രാജ്യത്ത് ആദ്യമായി വിദ്യാലയങ്ങളിൽ ഗോത്ര വിദ്യാർഥികൾക്കായുള്ള മെന്റർ അധ്യാപകരുടെ നിയമനം. ആദിവാസി വിദ്യർഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. പിരിച്ചുവിട്ട മുഴുവൻ അധ്യാപകരെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കണം. ഇവർ നടത്തുന്ന സമരത്തിന്‌ മുഴുവൻ ജനവിഭാഗങ്ങളും പിന്തുണ നൽകണമെന്ന് ജില്ല സെക്രട്ടേറിയറ്റ്‌ അഭ്യർഥിച്ചു.

സമരവുമായി അധ്യാപകർ

കൽപറ്റ: ജോലി നഷ്ടപ്പെട്ട മെന്റർ അധ്യാപകർ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. ടി.ടി.സിയും ബി.എഡും കഴിഞ്ഞ്‌ തൊഴിൽ രഹിതരായിരുന്ന ഗോത്രവിഭാഗക്കാരെ 2017ൽ എൽ.ഡി.എഫ്‌ സർക്കാറാണ്‌ വിദ്യാലയങ്ങളിൽ ഗോത്രബന്ധു പദ്ധതിപ്രകാരം മെന്റർ അധ്യാപകരായി നിയമിച്ചത്‌. ജില്ലയിൽ 241 പേർക്കാണ്‌ നിയമനം കിട്ടിയത്‌. കലക്ടറേറ്റ്‌ മാർച്ചിനുശേഷം അധ്യാപകർ കൽപറ്റ ട‍ൗണിലേക്കും പ്രകടനം നടത്തി. മാർച്ച്‌ മെന്റർ അധ്യാപിക കെ. മഞ്ജു ഉദ്‌ഘാടനംചെയ്‌തു. എ.വി. സന്ധ്യ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, കെ.എസ്‌.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്‌, എ.കെ.എസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി. വാസുദേവൻ, സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്‌ എന്നിവർ സംസാരിച്ചു. എൻ. അനീഷ സ്വാഗതം പറഞ്ഞു.

‘നടപടി പിൻവലിക്കണം’

കൽപ്പറ്റ: ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് കഴിഞ്ഞ ഒമ്പതു വർഷമായി ജോലി ചെയ്തുവരുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ കൂടിയായ 241 അധ്യാപകരെ സർക്കാർ കഴിഞ്ഞദിവസം പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ല പ്രസിഡന്റ് പി.പി. ഷൈജൽ ആവശ്യപ്പെട്ടു. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി സംസ്ഥാന സർക്കാർ ആദിവാസി വിഭാഗത്തിൽനിന്ന് അഭ്യസ്ഥവിദ്യരായ മെന്റർ അധ്യാപകരെ നിയമിച്ചത് 2017ലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsProtestsTeacherWayanadlose jobs
News Summary - Mentor teachers' contracts not renewed; around 300 lose their jobs
Next Story