ലഹരികടത്തും വിൽപനയും വ്യാപകം; പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന
text_fieldsതൊടുപുഴ: ലഹരി കടത്തും വിൽപനയും തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുന്നു. സമീപനാളുകളിൽ ലഹരിയുമായി പിടിയിലാകുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച 80 കിലോ കഞ്ചാവുമായി കലൂരിൽനിന്ന് വണ്ണപ്പുറം സ്വദേശികൾ എക്സൈസിന്റെ പിടിയിലായി. പൊലീസ്, എക്സൈസ്, ആന്റി നാർകോട്ടിക് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കിയതോടെയാണ് നിരവധിപേരെ പിടികൂടാനായത്. ലഹരികടത്തും വിൽപനയും പതിൻമടങ്ങ് വർധിക്കുമ്പോഴും ഇതിൽ ചെറിയ ശതമാനത്തെ മാത്രമേ പിടികൂടാൻ കഴിയുന്നുള്ളൂ എന്നത് മയക്കുമരുന്നു ലോബി തഴച്ചുവളരാൻ ഇടയാക്കുന്നു.
സ്ത്രീകളെയും യുവതികളെയും ഉപയോഗിച്ചാണ് മാഫിയ സംഘങ്ങൾ കൂടുതലായും ലഹരിമരുന്ന് കടത്തുന്നത്. ഇവർക്ക് വൻ പ്രതിഫലമാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. ഈ കെണിയിൽപ്പെട്ടാണ് പലരും ലഹരികടത്തിന് തയാറാകുന്നത്. ഇതിനു നിയോഗിക്കുന്നവരെ ലഹരിമരുന്ന് ഉപയോഗിക്കാനും അതിന് അടിമകളാക്കാനും മാഫിയ സംഘങ്ങൾ ലക്ഷ്യമിടുന്നു. കോളജുകൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചും ലഹരിമരുന്നിന്റെ വ്യാപാരം തകൃതിയായി നടക്കുന്നുണ്ടെന്നാണ് പൊലീസ്-എക്സൈസ് അധികൃതർ നൽകുന്ന സൂചന. കോളജ്, സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തിയാലെ ലഹരി മരുന്ന് വ്യാപനം ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാസ ലഹരി പദാർഥങ്ങൾ ഒളിപ്പിക്കാൻ എളുപ്പമാണ്.
അതുകൊണ്ട് തന്നെ പിടികൂടുവാനും പ്രയാസമാണ്. വാഹനങ്ങളിലും മറ്റും ഇതിനായി പ്രത്യേക അറകൾ വരെ നിർമിച്ചാണ് ഇതു കടത്തുന്നത്. യുവതികളുടെ വസ്ത്രത്തിനുള്ളിലും ലഹരി ഒളിപ്പിച്ചുകടത്തുന്നുണ്ട്. ലഹരി മാഫിയയുടെ സമ്മർദവും ഭീഷണിയും ഇടപെടലും അന്വേഷണം കാര്യമായി മുന്നോട്ടുപോകാത്തതിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.