മോളി ബ്രൗണിന്റെ സന്തതി
text_fieldsമനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച നാസയുടെ അപ്പോളോ എന്ന പദ്ധതിയെക്കുറിച്ച് ഇൗ പംക്തി പലതവണ ചർച്ചചെയ്തതാണല്ലോ. അപ്പോളോക്ക് മുമ്പ് നാസ മറ്റു പല പരീക്ഷണ യാത്രകളും നടത്തിയിരുന്നു. ചാന്ദ്രയാത്രക്കുള്ള മുെന്നാരുക്കങ്ങളായിരുന്നു അവ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജെമിനി പദ്ധതി. മനുഷ്യനെ വഹിച്ചുള്ള അമേരിക്കയുടെ രണ്ടാമത്തെ ശൂന്യാകാശ യാത്ര പദ്ധതിയായിരുന്നു ജെമിനി. ജെമിനി 3 എന്ന പദ്ധതിയിലൂടെയാണ് ആദ്യ യാത്ര സാധ്യമായത്. ‘മോളി ബ്രൗൺ’ എന്ന് പേരിട്ട ആ ചരിത്ര യാത്രയിലെ രണ്ടു യാത്രികരിലൊരാളായിരുന്നു ജനുവരി അഞ്ചിന് അന്തരിച്ച ജോൺ യങ്. 1965 മാർച്ച് 23നായിരുന്നു ഏതാനും മണിക്കൂറുകൾ മാത്രം നീണ്ട ആ യാത്ര. ആ യാത്ര ഒരു പക്ഷേ, പരാജയപ്പെട്ടിരുന്നുവെങ്കിൽ, നമ്മുടെ ചാന്ദ്രയാത്രകളുടെ ചരിത്രം മറ്റൊന്നായേനെ. ബഹിരാകാശ യാത്രികരിൽ ഏറെ സവിശേഷതയുണ്ട് ജോൺ യങ്ങിന്. നാസ ആവിഷ്കരിച്ച നാല് ബഹിരാകാശ യാത്ര പദ്ധതികളിൽ അദ്ദേഹം പെങ്കടുത്തിട്ടുണ്ട്. ജെമിനിക്കുശേഷം അപ്പോളോയിൽ രണ്ടുതവണയും പിന്നീട് നാസയുടെ സ്പേസ് ഷട്ടിൽ പ്രോഗ്രാമിലുമായി ആറുതവണ അദ്ദേഹം ആകാശയാത്ര നടത്തി. ബഹിരാകാശ യാത്രികരിൽ അത്യപൂർവം പേർക്ക് മാത്രമാണ് ഇങ്ങനെ അവസരം ലഭിച്ചിട്ടുള്ളത്. നാസയുടെ അസ്ട്രേണറ്റ് ഒാഫിസ് മേധാവി അടക്കമുള്ള പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
1930 സെപ്റ്റംബർ 24ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ഒരു സാധാരണ കുടുംബത്തിലാണ് യങ്ങിെൻറ ജനനം. സ്കൂൾ വിദ്യാർഥിയായിരിക്കെ സ്കൗട്ട് വളൻറിയറായിരുന്നു യങ്. അന്ന് ലഭിച്ച പരിശീലനങ്ങൾ പിന്നീട് നാസ കരിയറിൽ ഉപകാരപ്പെട്ടിട്ടുണ്ടെന്ന് യങ് പറഞ്ഞിട്ടുണ്ട്. എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത അദ്ദേഹം ആദ്യം അമേരിക്കൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1962ലാണ് നാസയിലെത്തിയത്.
‘മോളി ബ്രൗൺ’ വഴിയാണ് അദ്ദേഹം ആദ്യമായി ആകാശയാത്ര നടത്തിയതെന്ന് പറഞ്ഞല്ലോ. അതിനുശേഷം, ജെമിനിയുടെ മറ്റൊരു പദ്ധതിയിലും അദ്ദേഹം ഭാഗമായി. പക്ഷേ, അത്തവണ അദ്ദേഹം ആകാശയാത്ര നടത്തിയില്ല. മറിച്ച്, ഭൂമിയിൽനിന്ന് പേടകത്തെ നിയന്ത്രിക്കുന്ന ജോലിയായിരുന്നു. അതിനുശേഷമാണ് യഥാർഥത്തിൽ അദ്ദേഹത്തിെൻറ ഏറ്റവും ശ്രദ്ധേയമായ യാത്രകൾ ആരംഭിക്കുന്നതെന്ന് പറയാം. അപ്പോളോ 10 ആയിരുന്നു അതിലൊന്ന്.
അപ്പോളോ 11ലാണ് ആംസ്ട്രോങ് ആദ്യമായി ചന്ദ്രനിലെത്തിയതെന്ന് അറിയാമല്ലോ. അതിനു തൊട്ടമുമ്പുള്ള യാത്രയായിരുന്നു ഇത്. 1969 മേയ് 18ന് തുടങ്ങിയ ആ യാത്രയെ ‘ചാന്ദ്രയാത്രയുടെ ഡ്രസ് റിഹേഴ്സൽ’ എന്നാണ് പലരും വിശേഷിപ്പിച്ചിട്ടുള്ളത്. മനുഷ്യന് ചന്ദ്രനിൽ ഇറങ്ങാനുള്ള ലൂണാർ മൊഡ്യൂൾ അടക്കം ആദ്യമായി കൃത്യമായി പരീക്ഷിച്ച് ഉറപ്പുവരുത്തിയത് ഇൗ യാത്രയിലൂടെയായിരുന്നു. മേയ് 26ന് യങ്ങും മറ്റു രണ്ടുപേരും ഭൂമിയിൽ സുരക്ഷിതരായി തിരിച്ചിറങ്ങി. യഥാർഥത്തിൽ മനുഷ്യനെ ചന്ദ്രനിലേക്ക് വഴികാട്ടിയത് ഇൗ സംഘമാണെന്ന് പറയാം. പിന്നീട് അപ്പോേളാ 16ൽ അദ്ദേഹം ചന്ദ്രനിലിറങ്ങി അവിടെ ചാന്ദ്രവാഹനം ഒാടിച്ചത് മറ്റൊരു ചരിത്രം. അതിനുശേഷം, അമേരിക്ക ആവിഷ്കരിച്ച സ്പേസ് ഷട്ടിൽ പ്രോഗ്രാമിെൻറ ഭാഗമായും അദ്ദേഹം ആകാശയാത്ര നടത്തി. 42 വർഷം നീണ്ട നാസയിലെ ജീവിതകാലത്തിനിടക്ക് ഏതാണ്ട് 34 ദിവസവും 19 മണിക്കൂറും അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2004ലാണ് നാസയിൽനിന്ന് വിരമിക്കുന്നത്. ഗോൾഡൻ പ്ലേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. അമേരിക്കയെ മുന്നോട്ടുനയിച്ച പ്രതിഭകളിലൊരാൾ എന്നാണ് യങ്ങിെൻറ അനുശോചനക്കുറിപ്പിൽ മുൻ പ്രസിഡൻറ് ജോർജ് ബുഷ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.