വിദ്യാർഥികളെ പിടിക്കാൻ സമൂഹ മാധ്യമങ്ങളിൽ വലവീശി സ്കൂളുകൾ
text_fieldsവടകര: പുതിയ അധ്യയന വർഷത്തിലേക്ക് വിദ്യാർഥികളെ പിടിക്കാൻ സമൂഹ മാധ്യമങ്ങൾ വഴി പുതു തന്ത്രം മെനഞ്ഞ് പ്രചാരണത്തിന് സ്കൂളുകൾ. മലയാളികളുടെ മനസ്സിൽ ഇടം നേടിയ സിനിമ ഡയലോഗുകളും സൂപ്പർസ്റ്റാറുകളുടെയും മറ്റും ചിത്രത്തോടൊപ്പം അവതരിപ്പിച്ചാണ് പ്രചാരണത്തിന് കൊഴുപ്പ് കൂട്ടുന്നത്.
ചില സ്കൂളുകൾ വൻ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. മികച്ച പഠന നിലവാരത്തോടൊപ്പം സൗജന്യ വിമാനയാത്രവരെ ചിലർ നിരത്തുന്നുണ്ട്. ചില സ്കൂളുകളുടെ പരസ്യ വാചകത്തിൽ മറ്റ് സ്കൂളുകളെ ചെറുതായി തലോടുന്നുമുണ്ട്.
അത്യാവശ്യമുള്ള പിരിവുകളല്ലാതെ ചില സ്കൂളുകളെ പോലെ കൊള്ളയടി ഇവിടെ ഇല്ല എന്നും ചില പരസ്യങ്ങളിലുണ്ട്. തത്ത പറയുന്നതുപോലെ ഇംഗ്ലീഷ് പറയാം, സായ്പിനെ പിന്തള്ളും... ഇങ്ങനെയും വാചകങ്ങളുണ്ട്.
ആറാം തമ്പുരാൻ സിനിമയിലെ മോഹൻലാലിന്റെ ‘പഠിക്കണമെന്ന മോഹവുമായി ആദ്യം ചെന്ന് കയറിയത് ......’എന്നു തുടങ്ങുന്നതാണ് ഒരു സ്കൂളിന്റെ പരസ്യവാചകം. മമ്മൂട്ടിയുടെ ‘ചന്തുവിനെ തോൽപിക്കാനാവില്ല മക്കളേ...’എന്ന ഡയലോഗുമുണ്ട്.
ചില ട്രോളുകളുടെ പിൻബലത്തോടെ സമൂഹ മാധ്യമങ്ങളിൽ ഇത്തവണ പതിവിൽനിന്ന് വിപരീതമായി നേരത്തേതന്നെ തങ്ങളുടെ അഭിമാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സ്കൂളുകൾ കുട്ടികളെ പിടിക്കാൻ രംഗത്തിറങ്ങിയത്. പ്രചാരണത്തിനുമുമ്പ് എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളാണ് രംഗത്തിറങ്ങാറുള്ളതെങ്കിൽ ഇത്തവണ സർക്കാർ സ്കൂളുകളും സമൂഹ മാധ്യമങ്ങളിൽ പ്രചാരണവുമായി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.