പൊലീസിലെ ക്ലറിക്കൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല
text_fieldsതിരുവനന്തപുരം: എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് നിലനിൽക്കെ പൊലീസിൽ നിയമന നിരോധനത്തിന് കുറുക്കുവഴിയുമായി ആഭ്യന്തരവകുപ്പ്. വകുപ്പിലെ ക്ലറിക്കൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് പകരം ബന്ധപ്പെട്ട തസ്തികയിലേക്ക് ടൈപ്പിസ്റ്റുമാരെ തിരുകിക്കയറ്റി. ഇതിനകം 61 ടൈപ്പിസ്റ്റുകളെ വിവിധ ജില്ല പൊലീസ് ഓഫിസ്, ക്രൈംബ്രാഞ്ച്, ടെലികമ്യൂണിക്കേഷൻ, ഫിംഗർപ്രിൻറ് ബ്യൂറോ എന്നിവിടങ്ങളിൽ വഴിവിട്ട് നിയമിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
സാമ്പത്തിക ഞെരുക്കത്തെ തുടർന്നുള്ള താൽക്കാലിക ക്രമീകരണം മാത്രമാണിതെന്നും ‘സ്ഥാനക്കയറ്റം’ ലഭിച്ച ടൈപ്പിസ്റ്റുകൾക്ക് ശമ്പളവർധനയില്ലെന്നുമാണ് മേലധികാരികളുടെ വിശദീകരണം.
കേരള പൊലീസിൽ 304 ടൈപ്പിസ്റ്റുകളാണുള്ളത്. ടെക്നിക്കൽ വിഭാഗമായി പരിഗണിക്കേണ്ട ഇവർക്ക് പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകൾ പാസാകേണ്ട. സർവിസ് നിയമപ്രകാരം സീനിയർ ക്ലർക്കുമാരിൽ സീനിയറായ ഉദ്യോഗസ്ഥനെ നിയമിക്കേണ്ട പൊലീസ് റെക്കോഡ് സെക്ഷനിൽപോലും മൂന്നുമാസത്തിനിടയിൽ സർവിസിൽ കയറിയ ജൂനിയർ ടൈപ്പിസ്റ്റിനെയാണ് നിയമിച്ചത്.
ക്ലറിക്കൽ പോസ്റ്റിലേക്ക് മാറ്റുന്ന ടൈപ്പിസ്റ്റിന് പകരം ആളെ നൽകില്ല. ഉള്ളവരെക്കൊണ്ട് ജോലി തീർക്കണമെന്നാണ് സൂപ്രണ്ടുമാരോട് ജില്ല പൊലീസ് മേധാവിമാർ നിർദേശിച്ചിരിക്കുന്നത്.
ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച 61 പേരുടെ വിവരമാണ് വിവരാവകാശപ്രകാരം പുറത്തുവന്നത്.
ഇതല്ലാതെ വാക്കാലുള്ള നിർദേശപ്രകാരം വിവിധ ബറ്റാലിയനുകളിലും റെയിൽവേ പൊലീസിലുമായി 30 ഓളം പേർ ജോലി ചെയ്യുന്നുണ്ട്.
ടൈപ്പിസ്റ്റുമാർ ക്ലറിക്കൽ ജോലിയിൽ വീഴ്ചവരുത്തിയാൽ വകുപ്പുതല നടപടിയെടുക്കുന്നതിനുപോലും നിയമപരമായ തടസ്സമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതുമൂലം എൽ.ഡി ക്ലർക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്.
14 ജില്ലകളിലെയും റാങ്ക് പട്ടികകളിലായി ആകെ 36,783 പേരുണ്ട്. കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കാനിരിക്കെ ഇതുവരെ നിയമനശിപാർശ ലഭിച്ചത് 6084 പേർക്ക് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.