ഒഴിവുകൾ ഏറെ; പി.എസ്.സി പട്ടിക മിനിമം
text_fieldsതിരുവനന്തപുരം: ഒഴിവിന് ആനുപാതികമായി ഉദ്യോഗാർഥികളെ ഉൾപ്പെടുത്താതെ പി.എസ്.സി ചുരുക്കപ്പട്ടിക തയാറാക്കുന്നതിൽ പ്രതിഷേധം. എൽ.പി സ്കൂൾ അധ്യാപക തസ്തികയിേലക്കുള്ള (എൽ.പി.എസ്.എ) മലപ്പുറം ജില്ല പട്ടികയിൽ മതിയായ ഉദ്യോഗാർഥികൾ ഇല്ലെന്നാണ് വിമർശനം.
ഇതിനകം റിപ്പോർട്ട് ചെയ്ത 484 എണ്ണം ഉൾപ്പെടെ 879 ഒഴിവാണ് മലപ്പുറം ജില്ലയിൽ ഇൗ വർഷം പ്രതീക്ഷിക്കുന്നത്. എന്നാൽ മൂന്നുവർഷം കാലാവധിയുള്ള റാങ്ക് പട്ടിക തയാറാക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ 1000 പേരെ മാത്രം ഉൾപ്പെടുത്താനാണ് തീരുമാനം. യു.പി.എസ്.എ ഉൾപ്പെടെ പല റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവർ എൽ.പി.എസ്.എ പട്ടികയിലും ഉൾപ്പെടുമെന്നതിനാൽ പകുതിപേരെ േപാലും പുതിയ പട്ടികയിൽനിന്ന് നിയമിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
ഇൗമാസം തന്നെ എൽ.പി.എസ്.എ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചേക്കും. പിന്നാലെ ഇൻറർവ്യൂ നടത്തി റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കും. മൂന്നുവർഷം കാലാവധിയുണ്ടാകും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളുടെ എണ്ണത്തിനടുത്ത് ഇപ്പോൾ തന്നെ ഒഴിവുണ്ട്. അതിനാൽ ചുരുക്കപ്പട്ടികയിൽ ചുരുങ്ങിയത് 2500-3000 പേരെയെങ്കിലും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ഏറ്റവും കൂടുതൽ അധ്യാപക തസ്തികകൾ ഒഴിവുവരുന്നതും കൂടുതൽ നിയമനം നടന്നതും മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ പട്ടികയിൽനിന്ന് തന്നെ ആയിരത്തോളം പേർക്ക് നിയമനം ലഭിച്ചു. നിലവിലെ 484ന് പുറമെ 120 റിട്ടയർമെൻറ് ഒഴിവും 50 അന്തർജില്ല ട്രാൻസ്ഫറും 75 ഹെഡ്മാസ്റ്റർ പ്രമോഷനും കുട്ടികൾ വർധിച്ചുള്ള 150 അധിക തസ്തികകളും ജില്ലയിലുണ്ടാകുമെന്നാണ് വിവരാവകാശ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.