മെട്രോ നഗരങ്ങളല്ല, തൊഴിലവസരങ്ങൾ വളരുന്ന ആദ്യ അഞ്ച് നഗരങ്ങൾ ഇവ
text_fieldsന്യൂഡൽഹി: രാജ്യത്ത് തൊഴിൽ അന്വേഷകരുടെ ഇഷ്ട നഗരങ്ങളായി മാറുന്നത് മെട്രോ നഗരങ്ങളല്ല, ടയർ 2 നഗരങ്ങളെന്ന് റിപ്പോർട്ട്. ഇൻഡോർ, കോയമ്പത്തൂർ, ജയ്പൂർ, ഭുവനേശ്വർ, ലഖ്നോ തുടങ്ങിയവയാണ് അതിവേഗം വളരുന്ന ആദ്യ അഞ്ച് റിക്രൂട്ട്മെന്റ് നഗരങ്ങൾ. തൊഴിൽ വിപണിയിൽ ആധിപത്യം പുലർത്തുന്ന നഗരങ്ങളല്ല ഇവ. പ്രഫഷണലുകളെ അത്രവേഗം ആകർഷിക്കുന്ന നഗരങ്ങളുമല്ല. കൂടാതെ ഉയർന്ന ശമ്പളവും ഈ നഗരങ്ങളിൽ ലഭിക്കുന്നില്ല. എന്നാൽ, മറ്റു നഗരങ്ങളെ അപേക്ഷിച്ച് നിയമന കേന്ദ്രങ്ങളായി ഇവ വളർന്നുവരുന്നുവെന്നാണ് കണക്കുകൾ.
ശമ്പളവളർച്ചയെ മറികടക്കുന്ന വേഗതയിൽ തൊഴിലവസരങ്ങൾ ഇവിടെ വർധിച്ചുവരുന്നു. രാജ്യത്തെ തൊഴിൽ കേന്ദ്രങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. നേരത്തേ പ്രധാന നഗരങ്ങളെ ആശ്രയിച്ചു മാത്രമായിരുന്നു തൊഴിൽ കേന്ദ്രീകരണം. കുറഞ്ഞ പ്രവർത്തന ചെലവ്, ജീവനക്കാരെ നിലനിർത്തൽ, പ്രഫഷനലുകളുടെ ലഭ്യത തുടങ്ങിയവയാണ് ടയർ 2 നഗരങ്ങളിലേക്ക് നിയമനങ്ങൾ കൂടാൻ കാരണം.
നേരത്തേ ഈ നഗരങ്ങളിൽ ഭൂമിശാസ്ത്രപരമായ ഒട്ടേറെ പരിമിതികൾ തൊഴിലുടമകൾക്കുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത്തരം പ്രതിസന്ധികളില്ലെന്നും ഡിജിറ്റൽ യുഗമായതിനാൽ എവിടെ വേണമെങ്കിലും നിയമനം നടത്താൻ കഴിയുമെന്നും എംപ്ലോയ് ഇൻഡെക്സ് സർവീസസിന്റെ സഹസ്ഥാപകയായ ഡെബോഡിന ചക്രവർത്തി പറയുന്നു. ഇൻഡോറിൽ ഐ.ടി, സേവന മേഖലകളിൽ വൻ കുതിച്ചുചാട്ടമാണ് നടക്കുന്നത്. കോയമ്പത്തൂർ നിർമ്മാണ പാരമ്പര്യത്തെ സാങ്കേതികതയുമായി ബന്ധപ്പെടുത്തികൊണ്ടിരിക്കുന്നു. ജയ്പൂർ സ്റ്റാർട്ട്അപ്പുകളുടെ കേന്ദ്രമായി മാറുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഭുവനേശ്വറിന്റെ ആകർഷണം. ലഖ്നോ സേവന മേഖലയിലെ നിയമനങ്ങൾക്ക് ഊന്നൽ നൽകുന്ന നഗരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകൾ പറയുന്നു.
വാടക, യാത്രാച്ചെലവ്, ദൈനംദിന ജീവിതച്ചെലവ് എന്നിവ മെട്രോ നഗരങ്ങളിൽ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ തൊഴിലാളികൾക്ക് വലിയ ശമ്പളവും നൽകേണ്ടിവരുന്നു. ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഇടത്തരം നഗരങ്ങളിൽ കുറഞ്ഞ ശമ്പളത്തിൽ പ്രഫഷനലുകളെ നിയമിക്കാൻ സാധിക്കും. ഇത് ജോലിക്കാരുടെ സമ്പാദ്യത്തിലും ജീവിത നിലവാരത്തിലും മാറ്റം വരുത്തുകയും ചെയ്യുന്നു.
ഇന്നത്തെ തൊഴിലന്വേഷകർ ചിന്തിക്കുന്നത് എവിടെയാണ് നിയമനം വേഗത്തിൽ വളരുന്നത്, എവിടെയാണ് കഴിവുകൾ വേഗത്തിൽ വികസിപ്പിക്കാൻ കഴിയുക, എവിടെയാണ് വരുമാനം കൂടുതൽ വർദ്ധിപ്പിക്കാൻ കഴിയുക തുടങ്ങിയവയാണ്. അതുകൊണ്ടുതന്നെ ഇത്തരം നഗരങ്ങളിൽ തൊഴിൽ സാധ്യതയും കൂടിവരികയാണെന്ന് കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

