‘സോഷ്യോളജിയിൽ ‘സോഷ്യൽ’ പോലും തെറ്റി’; എൻ.ടി.എ നടത്തിയ യു.ജി.സി നെറ്റ് ചോദ്യപേപ്പറിൽ വ്യാപക പിഴവ്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യു.ജി.സി നെറ്റിന്റെ ജൂൺ 30ന് നടന്ന സോഷ്യോളജി പരീക്ഷ വിവാദത്തിൽ. ചോദ്യപേപ്പറിൽ വ്യാപകമായ അക്ഷരത്തെറ്റുകളും, പ്രമുഖരുടെ പേരുകൾ തെറ്റായി നൽകിയതും, മോശം വിവർത്തനവും, സിലബസിന് പുറത്തുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നുവെന്ന് പരീക്ഷാർഥികൾ ആരോപിച്ചു. സംഭവത്തിൽ ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻ.ടി.എ) എതിരെ വ്യാപക വിമർശനം ഉയർന്നു.
പരീക്ഷാർഥിയായ അന്തര ചക്രബർത്തി സമൂഹമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ആരോപണമാണ് വിവാദത്തിന് തുടക്കം. ‘അകാദമിക് ഉത്തരവാദിത്തത്തിന്റെ എല്ലാ പരിധികളും പരീക്ഷ മറികടന്നു’ എന്നായിരുന്നു അവരുടെ വിമർശനം. ചോദ്യപേപ്പറിന്റെ ഏകദേശം 50 ശതമാനത്തോളം ഭാഗങ്ങളിൽ അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളും ഉണ്ടായിരുന്നുവെന്നും, പല ചോദ്യങ്ങളും മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും അവർ ആരോപിച്ചു.
പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനായ George Ritzerന്റെ പേര് ‘Putzer’ എന്നായിരുന്നു അച്ചടിച്ചിരുന്നത്. Talcott Parsons എന്നത് Parsow, G.S. Ghurye എന്നത് Ghunye, A.R. Desai എന്നത് A.K. Desai, Martha Nussbaum എന്നത് ‘Nusbaut’ എന്നിങ്ങനെ തെറ്റായാണ് നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ ‘സോഷ്യൽ’ എന്ന വാക്ക് പോലും ചില ഭാഗങ്ങളിൽ തെറ്റായി അച്ചടിച്ചിരുന്നുവെന്നും അവർ ആരോപിച്ചു.
കൂടാതെ, ഹിന്ദി വിവർത്തനങ്ങൾ വളരെ മോശമായിരുന്നുവെന്നും പരീക്ഷാർഥികൾ പറയുന്നു. ചില ചോദ്യങ്ങൾ എ.ഐ ഉപയോഗിച്ച് തയാറാക്കിയതുപോലെയാണെന്നും, സിലബസുമായി ബന്ധമില്ലാത്ത ചിന്തകരെയും പുസ്തകങ്ങളെയും പരാമർശിച്ചതായും ആരോപണമുണ്ട്. ഇതുമൂലം ചോദ്യങ്ങൾ മനസ്സിലാക്കാൻ തന്നെ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നതായും നിരവധി പരീക്ഷാർഥികൾ വ്യക്തമാക്കി.
‘അസിസ്റ്റന്റ് പ്രഫസർ/പി.എച്ച്.ഡി പ്രവേശനത്തിന് യോഗ്യരാക്കുന്ന നെറ്റ് പരീക്ഷ ചോദ്യപേപ്പറിൽ എന്ത് അസംബന്ധമാണ് ചോദിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ പകുതി സമയം ചെലവഴിച്ചു. ഇത് തമാശയാണോ?’ -ഒരു പരീക്ഷാർഥി ചോദിച്ചു.
അതിനിടെ, ഇത്തവണത്തെ യു.ജി.സി നെറ്റ് പരീക്ഷയിലെ മറ്റ് വിഷയങ്ങളെയും ചൊല്ലി വിവാദങ്ങൾ ഉയർന്നു. ഇംഗ്ലീഷ് പേപ്പറിലെ 67 ചോദ്യങ്ങൾ 2024ലെ പരീക്ഷയിൽ നിന്ന് ആവർത്തിച്ചതായും, സൈക്കോളജി പേപ്പറിലും സമാന പരാതികൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ഇംഗ്ലീഷ് പേപ്പറിൽ ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും അതേപടി വന്നിരിക്കുന്നുവെന്നാണ് ആരോപണം.
ചോദ്യപേപ്പറുകൾ തയാറാക്കുന്നതിൽ എൻ.ടി.എക്ക് വീണ്ടും പിഴവ് സംഭവിച്ചതായി പരീക്ഷാർഥികൾ ആരോപിച്ചു. എന്നാൽ, പരീക്ഷാർഥികൾ ഔദ്യോഗിക ഗ്രീവൻസ് പോർട്ടൽ വഴി ചോദ്യങ്ങളെക്കുറിച്ച് പരാതികൾ സമർപ്പിക്കണമെന്ന് വിവാദത്തിൽ എൻ.ടി.എയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പരാതികൾ ലഭിച്ചാൽ വിദഗ്ധ സമിതി പരിശോധിക്കുമെന്നും പിഴവുകൾ കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പറുകൾ എൻ.ടി.എ നേരിട്ട് തയ്യാറാക്കുന്നതല്ല, വിഷയവിദഗ്ധരാണ് തയാറാക്കുന്നതെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

