എസ്.എസ്.എൽ.സി: സേ പരീക്ഷക്ക് മൂന്ന് വിഷയങ്ങൾക്ക് വരെ അപേക്ഷിക്കാം; പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവക്കും അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഉത്തര കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഈ മാസം 12 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ
ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2025 മേയ് 28 മുതൽ ജൂൺ 2 വരെ നടത്തും.
ജൂൺ അവസാന വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി 3 വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്. 2025 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകുന്നതാണ്.
എസ്.എസ്.എൽ.സി മാർക്ക് ഷീറ്റ്
എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്ക്ഷീറ്റ് കുട്ടികൾക്ക് നേരിട്ട് നൽകുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷ സമർപ്പിയ്ക്കുന്നവർക്ക് മാർക്ക്ഷീറ്റ് നൽകുന്നതാണ്. 2025 ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സേ പരീക്ഷയുടെ ഫലപ്രഖ്യാപനം കൂടി കഴിഞ്ഞ് 2025 ജൂൺ മൂന്നാം വാരം മുതൽ ലഭ്യമാകുന്നതാണ്.
എസ്.എസ്.എൽ.സി: ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്, വിജയ ശതമാനം കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 61,449 വിദ്യാർഥികൾ. കഴിഞ്ഞ വര്‍ഷം 71,831 പേരായിരുന്നു ഈനേട്ടം കൈവരിച്ചത്. ഇതിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 4,115 പേരാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.
ആകെ 4,27,020 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 4,24,583 പേർ വിജയിച്ചു. വിജയശതമാനം 99.5. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.19 ശതമാനം കുറവാണിത്. 2024ൽ 99.69 ശതമാനമായിരുന്നു വിജയം. കണ്ണൂർ ജില്ലയാണ് വിജയ ശതമാനത്തിൽ മുന്നിൽ. 99.87 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരം- 98.59 ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലകൾ: പാലാ, മാവേലിക്കര (100%). വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല: ആറ്റിങ്ങൽ 98.28%.
68 പേരാണ് എസ്.എസ്.എല്‍.സി പ്രൈവറ്റ് പുതിയ സ്‍കീം പരീക്ഷ എഴുതിയത്. ഇതിൽ 46 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 67.65 വിജയ ശതമാനം. ആറുപേർ പഴയ സ്‍കീം പ്രകാരമുള്ള പ്രൈവറ്റ് പരീക്ഷ എഴുതിയതിൽ നാലുപേർ ജയിച്ചു. 66.67 വിജയ ശതമാനം.
കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 3,072 സെന്ററുകളിലായി 4,27,020 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. എസ്.എസ്.എല്‍.സി പ്രൈവറ്റ് വിഭാഗത്തിൽ 74 പേർ പരീക്ഷ എഴുതി. കേരളത്തിലെ 48 സെന്ററുകളിലായി 3,057 വിദ്യാർത്ഥികൾ ടി.എച്ച്.എസ്.എല്‍.സി പരീക്ഷ എഴുതി. കേരള കലാമണ്ഡലത്തിൽ 66 വിദ്യാർത്ഥികൾ എ.എച്ച്.എസ്.എല്‍.സി. പരീക്ഷ എഴുതി.
2,017 കുട്ടികൾ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ്.എടരിക്കോടാണ് ഏറ്റവും കൂടുതല്‍ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ. ഇവിടെ നാലുപേർ ഒഴികെ 2,013 കുട്ടികൾ വിജയിച്ചു. 99.8 ശതമാനമാണ് വിജയം. ഇതിൽ 299 കുട്ടികൾ ഫുൾ എ പ്ലസ് നേടി.
ഒരുകുട്ടി മാത്രം പരീക്ഷ എഴുതിയ കണ്ണൂർ പേരട്ടയിലെ സെന്റ് ജോസഫ്സ് സ്കൂളാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ.
2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെ പരീക്ഷകൾ നടത്തുകയും ഉത്തരകടലാസുകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ 72 ക്യാമ്പുകളിലായി ഏപ്രിൽ മാസം 03 മുതൽ 26 വരെയുളള 14 പ്രവർത്തി ദിവസങ്ങൾ കൊണ്ട് പൂർത്തികരിക്കുകയും ചെയ്തു. ആകെ 9,851 അദ്ധ്യാപകരാണ് മൂല്യ നിർണ്ണയത്തിൽ പങ്കാളികളായത്. ഇക്കൊല്ലം വിദ്യാർഥികളുടെ സൗകര്യം മാനിച്ച് എസ്.എസ്.എൽ.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.
പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ:
https://pareekshabhavan.kerala.gov.in
www.kbpe.kerala.gov.in
www.results.digilocker.gov.in
www.prd.kerala.gov.in
www.sslcexam.kerala.gov.in
www.results.kite.kerala.gov.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.