കേരള എൻട്രൻസ്: ഓൺലൈൻ പരീക്ഷക്ക് 2.08 കോടിയുടെ ഉപകരണങ്ങൾ
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ (സി.ബി.ടി) രീതിയിലാക്കാൻ 2.08 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ സർക്കാർ അനുമതി. പരീക്ഷക്കാവശ്യമായ സെർവറുകൾക്കായി 140 ഐ 7 ലാപ്ടോപ്പും 300 വെബ്കാമറയും 300 ബയോമെട്രിക് സ്കാനറുമാണ് വാങ്ങുന്നത്.
ജൂൺ ഒന്നു മുതൽ ഒമ്പതു വരെ നടക്കുന്ന പരീക്ഷയുടെ നടത്തിപ്പിനാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ പ്രവേശന പരീക്ഷ കമീഷണർ ഒരു മാസം മുമ്പ് ശിപാർശ സമർപ്പിച്ചിരുന്നെങ്കിലും ധനവകുപ്പ് അനുമതി വൈകുകയായിരുന്നു.
പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ പക്കലുള്ള 60 ലാപ്ടോപ്പിന് പുറമെയാണ് 140 ലാപ്ടോപ് കൂടി വാങ്ങുന്നത്.
ലാപ്ടോപ് വാങ്ങുന്നതിനു പകരം വാടകക്കെടുക്കാമെന്ന് നേരത്തേ നിർദേശം ഉയർന്നിരുന്നു. എന്നാൽ, പരീക്ഷക്ക് വിവിധ കേന്ദ്രങ്ങളിൽ സെർവറായി ഉപയോഗിക്കാനുള്ള ലാപ്ടോപ് വാടകക്കെടുക്കുന്നത് പരീക്ഷയുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന വിമർശനം ഉയർന്നതോടെയാണ് വാങ്ങാൻ തീരുമാനിച്ചത്. വരുംവർഷങ്ങളിലും ഇതെ ലാപ്ടോപ് പരീക്ഷക്ക് ഉപയോഗിക്കാൻ കഴിയുമെന്നതുകൂടി പരിഗണിച്ചാണ് സ്വന്തം നിലക്ക് ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. 140 ലാപ്ടോപ്പിനു മാത്രമായി 1.75 കോടി രൂപയാണ് അനുവദിച്ചത്. 300 വെബ്കാമറകൾക്ക് 15 ലക്ഷം രൂപയും 300 ബയോമെട്രിക് സ്കാനറിന് 18 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി അംഗീകാരത്തോടെയാണ് ഉപകരണങ്ങൾ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.