ഒ.എം.ആർ ഷീറ്റിൽ അപാകം; കൈപൊള്ളി പി.എസ്.സി
text_fieldsതിരുവനന്തപുരം: വിവിധ പരീക്ഷകൾക്കായി ഉദ്യോഗാർഥികൾക്ക് പി.എസ്.സി വിതരണം ചെയ്തത് അപാകം നിറഞ്ഞ ഒ.എം.ആർ ഷീറ്റുകൾ. മൂല്യനിർണയം തലവേദനയായതോടെ, അച്ചടിച്ചുനൽകിയ 1.50 ലക്ഷം ഷീറ്റ് തിരികെയെടുക്കണമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ അച്ചടി നിർത്തിവെക്കാനും അച്ചടി വകുപ്പ് ഡയറക്ടർക്ക് പി.എസ്.സി സെക്രട്ടറി നിർദേശം നൽകി.
രഹസ്യാത്മക സ്വഭാവം നിലനിർത്താൻ 2020 വരെ ഹൈദരാബാദിലെയും ഡൽഹിയിലെയും വിവിധ കമ്പനികളിൽ നിന്ന് ഒ.എം.ആർ ഷീറ്റുകൾ റണ്ണിങ് ടെൻഡർ മുഖേനയാണ് പി.എസ്.സി വാങ്ങിയിരുന്നത്. എന്നാൽ, ഗുണനിലവാരം മോശമായതിനെ തുടർന്ന് 2019ൽ കെ.എ.എസ് പ്രാഥമിക പരീക്ഷയുടേതടക്കം അര ലക്ഷത്തോളം ഉത്തരക്കടലാസ് സ്കാൻ ചെയ്യാൻ കഴിയാതെ, മെഷീനുകൾ കൂട്ടത്തോടെ പുറംതള്ളിയിരുന്നു.
ഇതോടെയാണ് ചരിത്രത്തിലാദ്യമായി ഒ.എം.ആർ ഷീറ്റ് അച്ചടി കേരളത്തിലെ സർക്കാർ പ്രസിലേക്ക് മാറ്റാൻ പി.എസ്.സി തീരുമാനിച്ചത്. ഒന്നര മുതൽ രണ്ടു രൂപ വരെ നിരക്കിൽ 75 ജി.എസ്.എം പേപ്പറിൽ 27 ലക്ഷത്തോളം ഒ.എം.ആർ ഷീറ്റുകളാണ് പ്രതിവർഷം തിരുവനന്തപുരത്തെ ഗവ. സെൻട്രൽ പ്രസിൽ നിന്ന് അച്ചടിച്ച് നൽകിയത്.
ഇത്തവണ നൽകിയ 317 A, 318 A കോഡിലുള്ള ഒ.എം.ആർ ഷീറ്റുകളിലാണ് അപാകം കണ്ടെത്തിയത്. ഈ രണ്ട് കോഡിലുള്ള ഷീറ്റുകളും മൂല്യനിർണയ സമയത്തും മെഷീനിൽ ട്രയൽ റൺ നടത്തിയപ്പോഴും പരീക്ഷകൾക്ക് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലായിരുന്നെന്ന് പി.എസ്.സി അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫെബ്രുവരി 21ന് പി.എസ്.സിക്ക് കൈമാറിയ 318 A കോഡിലുള്ള ഒന്നര ലക്ഷം ഷീറ്റ് തിരികെയെടുക്കണമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഒ.എം.ആർ ഷീറ്റ് അച്ചടി നിർത്തിവെക്കണമെന്നുമാണ് നിർദേശം.
സ്കാൻ ചെയ്യാൻ കഴിയാത്ത ഉത്തരക്കടലാസുകൾ പി.എസ്.സിയിലെ ജീവനക്കാരെക്കൊണ്ട് മൂല്യനിർണയം നടത്തുകയാണ് പതിവ്. കെ.എ.എസിൽ ഇത്തരത്തിൽ ഒ.എം.ആർ ഷീറ്റുകൾ ഉദ്യോഗസ്ഥരെക്കൊണ്ട് നേരിട്ട് പരിശോധിപ്പിച്ചത് വിവാദമായിരുന്നു. അതുകൊണ്ട് ഇത്തവണ ഏതൊക്കെ പരീക്ഷക്കാണ് അപാകം നിറഞ്ഞ ഒ.എം.ആർ ഷീറ്റ് വിതരണം ചെയ്തതെന്ന വിവരം പി.എസ്.സി അതി രഹസ്യമായി സൂക്ഷിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.