നീറ്റ് യു.ജി പുനഃപരീക്ഷ: ഉത്തരസൂചിക ഉടൻ, ഫലം ജൂലൈയിലെന്ന് റിപ്പോർട്ടുകൾ
text_fieldsന്യൂഡൽഹി: ജൂൺ 21ന് നടന്ന നീറ്റ് യു.ജി 2026 പുനഃപരീക്ഷയുടെ ഉത്തരസൂചിക ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. ഉത്തരസൂചിക പുറത്തിറങ്ങിയാൽ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://neet.nta.nic.in വഴി പരിശോധിക്കാം.
ഉത്തരസൂചികക്കൊപ്പം റെസ്പോൺസ് ഷീറ്റും ലഭ്യമാക്കും. പരീക്ഷാർഥികൾക്ക് ഉത്തര സൂചിക സംബന്ധിച്ച പരാതികൾ അറിയിക്കാനുള്ള എൻ.ടി.എ നൽകും. പരാതികൾ വിഷയവിദഗ്ധർ പരിശോധിച്ച ശേഷമായിരിക്കും അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുക.
ഫലപ്രഖ്യാപന തീയതി എൻ.ടി.എ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പ്രൊവിഷണൽ ഉത്തരസൂചിക, പരാതി പരിഗണന, അന്തിമ ഉത്തരസൂചിക എന്നിവ പൂർത്തിയാക്കിയ ശേഷം ജൂലൈ രണ്ടാം വാരത്തോടെ നീറ്റ് യു.ജി ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടത്തിയ നീറ്റ് യു.ജി പരീക്ഷ എൻ.ടി.എ റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയായിരുന്നു. 22ലക്ഷത്തിലധികം വിദ്യാർഥികളാണ് രാജ്യത്ത് നീറ്റ് പരീക്ഷ എഴുതിയത്.
ജൂൺ 21ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നീറ്റ് യു.ജി പുനഃപരീക്ഷ നടത്തിയത്. ചോദ്യപേപ്പർ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടത്തിപ്പ്. ഇന്ത്യയിൽ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി 5440 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 22.79 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ എൻ.ടി.എ ഏർപ്പെടുത്തിയിരുന്നു. സി.സി.ടി.വി കാമറകൾ, സിഗ്നൽ ജാമറുകൾ, ഇലക്ട്രോണിക് ആശയവിനിമയങ്ങൾ തടയാനുള്ള സംവിധാനങ്ങൾ, കർശനമായ ശരീര പരിശോധന എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ നിർബന്ധമാക്കിയിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കലും വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക ഉയർത്തിയിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ പ്ലസ്ടു ഒ.എസ്.എം മൂല്യനിർണയം, സി.ബി.എസ്.ഇ ത്രിഭാഷാ നയം എന്നിവയിൽ കേന്ദ്രസർക്കാറിനും എൻ.ടി.എക്കും വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

