‘എജുകഫെ’ ഉറപ്പാക്കുന്നത് മികച്ച അവസരം -പ്രഫ. എം. ഷാഹുൽ ഹമീദ്
text_fieldsമലപ്പുറത്ത് നടക്കുന്ന ‘മാധ്യമം എജുകഫെ’യുടെ ഉദ്ഘാടനം അലിഗഢ് മുസ് ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റർ ഡയറക്ടർ പ്രഫ. എം. ഷാഹുൽ ഹമീദ് നിർവഹിക്കുന്നു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, ഫ്യൂച്ചർ അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ.കെ. ഷനോജ്, ഫ്യൂച്ചർ അക്കാദമി ഡയറക്ടർ ഗീത പ്രസാദ് എന്നിവർ സമീപം
മലപ്പുറം: കുട്ടികൾക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള മികച്ച അവസരമാണ് ‘മാധ്യമം’പത്രത്തിന്റെ ‘എജുകഫെ’ തുറന്നുനൽകുന്നതെന്ന് അലീഗഢ് മുസ്‍ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റർ ഡയറക്ടർ പ്രഫ. എം. ഷാഹുൽ ഹമീദ്. ദ്വിദിന മേളയുടെ ഉദ്ഘാടനം മലപ്പുറം റോസ് ലോഞ്ചിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പത്താംക്ലാസും പ്ലസ്ടുവും കഴിഞ്ഞ കുട്ടിക്ക് തുടർന്ന് എന്ത് പഠിക്കണം എന്നതു സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉണ്ടാവും. കുട്ടിക്ക് യഥാർഥത്തിൽ വേണ്ടത് എന്ത് എന്നുള്ളതിനെകുറിച്ച് രക്ഷിതാക്കൾക്കും വലിയ ധാരണ ഉണ്ടാവില്ല. ‘എജുകഫെ’യിലൂടെ ഈ ആശയകുഴപ്പം പരിഹരിക്കാനാവും. കുട്ടികൾക്ക് യഥാർഥത്തിൽ എന്താണ് വേണ്ടത് എന്ന് തെരഞ്ഞെടുക്കാൻ ഇതുവഴി സാധിക്കും. രാജ്യത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലെ വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും കൗൺസലിങും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുതൽക്കൂട്ടാവും. എ.ഐ വന്നതോടെ ലോകം വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ ഭാവിയെ വളരെ ഗൗരവമായി സമീപിക്കേണ്ടത് ആവശ്യമാണ്. അഭിരുചി മനസിലാക്കി അനുയോജ്യമായ കോഴ്സുകളിലേക്ക് തിരിച്ചുവിടുന്നതിലൂടെ ഭാവി തലമുറക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരവും ഉറപ്പുവരുത്താനാവും. രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഇതാണ് നല്ല മാർഗം. അലീഗഢ് ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിൽ കുറഞ്ഞ ചെലവിൽ മികച്ച പഠനത്തിനുള്ള അവസരങ്ങളുണ്ടെന്നും വിദ്യാർഥികൾ ഇത് പ്രയോജനപ്പെടുത്തണമെന്നും ഷാഹുൽ ഹമീദ് കൂട്ടിചേർത്തു.
എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി നിർവഹിച്ചു. ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. രാജ്യത്തെതന്നെ ഏറ്റവും വലിയ കരിയർ എജുക്കേഷൻ മേളയായി എജുകഫെ മാറിയതായി അദ്ദേഹം പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലേക്കും കോഴ്സുകളിലേക്കും കരിയർ സാധ്യതകളിലേക്കും വഴികാണിക്കുന്നതിനൊപ്പം നിലവിലുള്ള അവസ്ഥകളെ അഭിമുഖീകരിക്കാനും സാമൂഹിക പ്രതിബദ്ധതയുള്ള പൗരനായി വളരാനുമുതകുന്നവിധം ദിശാബോധം നൽകാൻ എജുകഫെക്ക് സാധിക്കുമെന്നും വി.എം. ഇബ്രാഹിം പറഞ്ഞു. ‘ഫ്യൂച്ചർ’ അക്കാദമിക് ഡയറക്ടർ ഗീത പ്രസാദ് സംസാരിച്ചു. ‘ഫ്യൂച്ചർ’ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ കെ.കെ. ഷനോജ് വേദിയിൽ സന്നിഹിതനായി. വാൽപാറയിലെ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

