ഫ്യൂച്ചർ സെറ്റാക്കി എജു കഫേക്ക് സമാപനം
text_fieldsമാധ്യമം എജു കഫേ രണ്ടാംദിനത്തിൽ പങ്കെടുക്കാനെത്തിയവർ
കൊച്ചി: അറിവിന്‍റെയും അവസരങ്ങളുടെയും മഹാമേളയായ മാധ്യമം എജുകഫേക്ക് ഇത്തവണ കൊച്ചിയിൽ തിരശ്ശീല വീണു. ഇനി അടുത്ത ഏപ്രിലിൽ സംസ്ഥാനത്തിന്‍റെ അഞ്ച് മേഖലകളിലായി എജുകഫേ അടുത്ത പതിപ്പ് അരങ്ങേറും. ഹാരിസ് ബീരാൻ എം.പി അടുത്ത എജുകഫേ വേദികളും തീയതികളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിൽ 7,8 തീയതികളിൽ കണ്ണൂർ, 10,11 തീയതികളിൽ കോഴിക്കോട്, മലപ്പുറം-17,18, കൊച്ചി-21,22, തിരുവനന്തപുരം -24,25 എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ എജുകഫേ നടക്കുന്ന തീയതികൾ.
ഇന്നത്തെ കാലത്ത് വിദ്യാർഥികൾക്കു മുന്നിൽ അവസരങ്ങളുടെ കൂമ്പാരമാണ് ഉള്ളതെന്നും, അതിനാൽ തന്നെ അവ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പ്രധാനമാണെന്നും ഹാരിസ് ബീരാൻ എം.പി ചൂണ്ടിക്കാട്ടി. സാധാരണ വിദ്യാഭ്യാസ മേളകളിൽ നിന്ന് വ്യത്യസ്തമായി ഒരു വിദ്യാർഥി അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നുവെന്നതാണ് എജുകഫേയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ കുഫോസ് വൈസ് ചാൻസലർ പ്രഫ. എ. ബിജുകുമാർ സമാപനദിനത്തിലെ സെഷനുകളുടെ ഉദ്ഘാടനം നടത്തി. നാം ഏത് കോഴ്സ് പഠിക്കുകയാണെങ്കിലും അതേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ജോലിസാധ്യതകളെ കുറിച്ചും മറ്റും തിരിച്ചറിയേണ്ടതുണ്ട്. ലക്ഷ്യബോധത്തോടു കൂടി വേണം മുന്നോട്ടു നീങ്ങാനെന്നും അദ്ദേഹം പറഞ്ഞു.
മനസ്സിലൊരുപാട് സംശയങ്ങളും ആശയക്കുഴപ്പങ്ങളുമായി വന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം സകല സംശയങ്ങളും പരിഹരിച്ചുകൊണ്ടാണ് കൊച്ചി എജുകഫേക്ക് സമാപനമാവുന്നത്. രണ്ട് ദിനങ്ങളായി നടന്ന മേള ഇൻററാക്ടിവ് സെഷനുകൾ, കരിയർ കൗൺസിലിങ്, ഉന്നത വിദ്യാഭ്യാസ പ്രദർശനങ്ങൾ, വിജ്ഞാനദായകമായ പ്രഭാഷണങ്ങൾ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരുന്നു.
വിവിധ മേഖലകളിൽ തിളങ്ങിയവർ ജീവിതം പറയുന്ന എക്സ്പീരിയൻസ് കഫേ, കൗമാരക്കാരുടെ മാനസിക വ്യാപാരങ്ങൾ ചർച്ച ചെയ്യുന്ന സൈക്കോളജിക്കൽ ചാറ്റ്ഷോ, അറിവും സമ്മാനങ്ങളും ഒരുക്കിക്കൊണ്ടുള്ള ബസ് ദി ബ്രെയിൻ ക്വിസ് മത്സരം തുടങ്ങിയവ രണ്ടാം ദിനത്തിലെ പ്രധാന ആകർഷണങ്ങളായിരുന്നു. നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് രണ്ടു ദിനമായി നടന്ന എജുകഫേ മേളയിൽ പങ്കെടുത്തത്. വിദേശസർവകലാശാലകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെയും കോളജുകളുടെയുമുൾപ്പെടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

